കൊലയാളി ഗെയിം മലപ്പുറത്തും വ്യാപകം

കൊലയാളി ഗെയിം മലപ്പുറത്തും വ്യാപകം

മലപ്പുറം: ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ ബ്ലൂ വെയില്‍ ചലഞ്ച് ഗെയിം മലപ്പുറത്തും ഭീതി പരത്തുന്നു. മലപ്പുറത്തെ നിരവധി കുട്ടികള്‍ ഈ ഗെയിംകളിക്കുന്നതായാണു പോലീസിനു ലഭിച്ച വിവരം. നിലമ്പൂരിലും മലപ്പുറത്തുമുള്ള രണ്ടു വിദ്യാര്‍ഥികളുടെ മരണവുമായി ബന്ധപ്പെട്ടും ചില സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. സംസ്ഥാനത്ത് അടുത്തിടെ രണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത് കൊലയാളി ഗെയിമിന്റെ വലയില്‍പെട്ടാണെന്ന വിവരങ്ങള്‍ പുറത്തുവന്നു.

തിരുവനന്തപുരം മലയിന്‍കീഴില്‍ ജൂലൈ 26ന് മനോജ് ചന്ദ്രന്‍ എന്ന പതിനാറുകാരന്‍ ആത്മഹത്യ ചെയ്തത് ബ്ലൂ വെയില്‍ ഗെയിമില്‍ അകപ്പെട്ടാണെന്ന മാതാവിന്റെ വെളിപ്പെടുത്തലാണ് സംസ്ഥാനത്തെ ബ്ലൂവെയില്‍ ഭീതിക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ കഴിഞ്ഞ മെയ് 19 ന് കൊളശ്ശേരി കാവുംഭാഗം നാമത്തുവീട്ടില്‍ സാവന്ത്(22) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലൂവെയില്‍ ഗെയിമിന്റെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നതായി മാതാവ് ഷാഖിയുടെ വെളിപ്പെടുത്തലും വന്നു.കാട്ടാക്കട താലൂക്കിലെ പേയാട് തച്ചോട്ടുകാവ് മുക്കംപാലമൂട് ശ്രീലക്ഷ്മി വിലാസത്തില്‍ രാമചന്ദ്രന്റെയും അനുവിന്റെയും മകന്‍ മനോജ് ചന്ദ്രന്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയില്‍ ഗെയിം കളിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ വിളപ്പില്‍ശാല പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബ്ലൂ വെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്ന വിവരം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും മാതാവ് വെളിപ്പെടുത്തി. മരണത്തിന് മുന്‍പുള്ള ഒന്‍പത് മാസത്തിനിടെ മനോജിന്റെ പ്രവൃത്തികള്‍ ദുരൂഹമായിരുന്നു. ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ലാത്ത മകന്‍ വീട്ടില്‍ നുണ പറഞ്ഞ് കടല്‍ കാണാന്‍ പോയതും കൈയില്‍ കോംപസ് കൊണ്ട് അക്ഷരങ്ങള്‍ കോറിയതും നീന്തല്‍പോലും അറിയില്ലെന്നിരിക്കെ പുഴയില്‍ ചാടിയതുമെല്ലാം കൊലയാളി ഗെയിമിന്റെ സ്വാധീനത്താലാണെന്ന് മാതാപിതാക്കള്‍ സംശയിക്കുന്നു. രാത്രി സമയത്ത് മനോജ് സെമിത്തേരിയില്‍ ഒറ്റയ്ക്ക് പോയിരിക്കുന്നതും പതിവായിരുന്നു.
മലയിന്‍കീഴ ്‌സിഐ ജയകുമാര്‍ സ്ഥലത്ത് എത്തി വിശദ വിവരങ്ങള്‍ ശേഖരിച്ചു. സൈബര്‍ സെല്‍ വിശദമായി അന്വേഷിക്കും.

തലശ്ശേരി കൊളശ്ശേരി കാവുംഭാഗം നാമത്തുവീട്ടില്‍ ഹരീന്ദ്രന്‍ ഷാഖി ദമ്പതികളുടെ ഏകമകനായ സാവന്ത് (22) മെയ് 19നാണ് ആത്മഹത്യ ചെയ്തത്.
സാവന്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് അമ്മ പറയുന്നു.

മണിക്കൂറുകളോളം ഗെയിം കളിക്കുന്നത് ശീലമാക്കിയ സാവന്ത് സുഹൃത്തുക്കളെ ചില അസ്വാഭാവിക ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. സാവന്ത് ഉപയോഗിച്ച ലാപ്‌ടോപ്പില്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ ഏല്‍പ്പിച്ച നിരവധി ദൃശ്യങ്ങള്‍ കാണുന്നതായും ബന്ധുക്കള്‍ പറയുന്നു. തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ സാവന്തിന്റെ വീട്ടിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
അതേ സമയം യുവാക്കളെയും കുട്ടികളെയും മരണത്തിലേക്ക് തള്ളിവിടുന്ന കൊലയാളി ഗെയിമായ ബ്ലൂവെയില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.
ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, യാഹു, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ബ്ലൂവെയില്‍ ഗെയിമിലേക്ക് നയിക്കുന്ന ലിങ്കുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

 

Sharing is caring!