കോട്ടക്കുന്ന് ഭക്ഷ്യമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും

കോട്ടക്കുന്ന് ഭക്ഷ്യമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും

മലപ്പുറം : രുചി വൈവിധ്യങ്ങളുടെ കലവറയുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യമേളയ്ക്ക് ഓഗസ്റ്റ് 18 ന്‌  കോട്ടക്കുന്നില്‍ തുടക്കമാവും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ‘ഇവിലിന’ പ്രഡക്ഷനും ചേര്‍ന്നാണ് മേള നടത്തുന്നത്. സംസ്ഥാനത്തിന്റെ തനത് രുചികള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മേളയുടെ ഉദ്ഘാടനം ഓഗസ്റ്റ് 18ന് വൈകീട്ട 4.30ന് സിനിമാതാരം വിനയ്ഫോര്‍ട്ട് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയുടെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഉദ്ഘാടന പരിപാടി നടത്തുക. പരിപാടിയുടെ ഭാഗമായി മതസൗഹാര്‍ദ സന്ദേശവും നല്‍കും. കണ്ണൂര്‍ സീനത്തിന്റെ നേതൃത്വത്തില്‍ ഗാനമേളയും ഉദ്ഘാടന ദിവസം ഉണ്ടാവും.

സംസ്ഥാനത്തെ 14 ജില്ലകളുടെയും തനത് രുചികള്‍ അറിയാന്‍ മേളയില്‍ സൗകര്യമുണ്ട്. ഓരോ ജില്ലയിലെയും പ്രശസ്തരായ പാചകവിദഗ്ദരാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു വിഭവങ്ങളും മേളയില്‍ ലഭിക്കും. മലബാറിന്റെ തനത് പലഹാരങ്ങളും വിഭവങ്ങളും പരിചയപ്പെടുത്താന്‍ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. മേളയിലെത്തുന്നവര്‍ക്ക് തനത് വിഭവങ്ങളുടെ പാചക രീതി അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പത് വരെയും മറ്റ് ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ ഒമ്പതു വരെയും പ്രവേശനമുണ്ടാവും. ദിവസേന രാത്രിയില്‍ വിവിധ മത്സരങ്ങളും കലാപരിപാടികളും ഉണ്ടാവും. ഓരോ ദിവസങ്ങളിലും സിനിമാ സാംസ്‌കാരിക രംഗത്തുള്ളവര്‍ സ്റ്റാള്‍ സന്ദര്‍ശിക്കും. 19ന് വൈകീട്ട് അഞ്ചിന് ഹരിശ്രീ അശോകനും 20ന് വൈകീട്ട് അഞ്ചിന് അബൂസലീമും മുഖ്യാതിഥിയായി പങ്കെടുക്കും. ദിവസേനെ നറുക്കെടുപ്പും മറ്റു മത്സര പരിപാടികളും നടത്തും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക കലാമത്സരങ്ങളും മേളയുടെ ഭാഗമായി നടത്തും. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സിനിമാ താരങ്ങളോടൊപ്പം ഡിന്നര്‍ കഴിക്കാനുള്ള അവസരവുമുണ്ടാവും.

വാര്‍ത്താ സമ്മേളനത്തില്‍ ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ഇവിലിന പ്രൊഡക്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ സത്താര്‍ താട്ടയില്‍, സുഹൈല്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!