പിടികിട്ടാതെ ഇന്ധന വില

പിടികിട്ടാതെ ഇന്ധന വില

മലപ്പുറം: ഒരു മാസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിച്ചു. ഡീസല്‍ വില നാല് രൂപ കൂടി. ഇന്ധനവിലയിലെ പ്രതിദിന മാറ്റം നിലവില്‍ വന്ന ശേഷമാണ് വിലയിലെ ഗണ്യമായ വര്‍ദ്ധന.

ഓരോ ദിവസവും ഇന്ധന പുതുക്കുകയെന്ന രീതി എണ്ണക്കമ്പനികള്‍ നടപ്പാക്കിയത് കഴിഞ്ഞ ജൂണ്‍ 16ന്. അന്ന് പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ 12 പൈസയും ഡീസല്‍ വില ലിറ്ററിന് ഒരു രൂപ 24 പൈസയും കുറച്ചു. പിന്നീടുള്ള ദിവസങ്ങളിലും നേരിയ തോതില്‍ വില കുറഞ്ഞു. ഒടുക്കം ജൂലൈ നാലിന് കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 65 രൂപ 61 പൈസയും ഡീസല്‍ വില ലിറ്ററിന് 57 രൂപ 17 പൈസയും എന്ന നിലയിലെത്തി. എന്നാല്‍ ഒരു മാസത്തിനിപ്പുറം ഓഗസ്റ്റ് 15ന് പെട്രോള്‍ വില ലിറ്ററിന് 70 രൂപ 58 പൈസ, ഡീസല്‍ വില 61 രൂപ 15 പൈസ. അഞ്ചാഴ്ചക്കിടെ പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധന അഞ്ച് രൂപ. ഓരോ ദിവസവും നേരിയ തോതില്‍ മാത്രം കൂടുന്നതിനാല്‍ വിലയിലെ ഗണ്യമായ വര്‍ദ്ധന ഭൂരിപക്ഷത്തിന്റെയും ശ്രദ്ധയില്‍പ്പെടുന്നില്ല.

രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപഡോളര്‍ വിനിമയ നിരിക്കും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ ഇന്ത്യയിലെ ഇന്ധന വില നിശ്ചയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ക്രൂഡോയില്‍ വില ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടില്ല. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എണ്ണ വില പുതുക്കുന്നതിന്റെ മാനദണ്ഡം നിശ്ചയിക്കാന്‍ റെഗുലേറ്ററി ബോര്‍ഡ് വേണമെന്ന ആവശ്യം ശക്തമാകുന്നത്. മൊബൈല്‍ കോള്‍ നിരക്കുകളും ഇന്‍ഷുറന്‍സ് തുകയും നിശ്ചയിക്കുന്നത് പോലുള്ള റെഗുലേറ്ററി ബോര്‍ഡ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങണമെന്നാണ് ആവശ്യം.

 

Sharing is caring!