പി വി അന്‍വര്‍ വിഷയത്തില്‍ മലപ്പുറത്തെ പ്രതിപക്ഷത്തിന് മൗനം

പി വി അന്‍വര്‍ വിഷയത്തില്‍ മലപ്പുറത്തെ പ്രതിപക്ഷത്തിന് മൗനം

മലപ്പുറം: പി വി അന്‍വറിനെതിരായ ഭൂമി കൈമാറ്റ ആരോപണത്തില്‍ ജില്ലയിലെ വിവധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് മൗനം. ആരോപണം ഉയര്‍ന്ന് ഒരാഴ്ചയിലേറെ ആയിട്ടും പ്രമുഖ കക്ഷികളാരും പ്രതികരണവുമായി മുന്നോട്ട് വന്നിട്ടില്ല. ജില്ല കണ്ട ഏറ്റവും വലിയ ഭൂമി കയ്യേറ്റ-അഴിമതി ആരോപണമാണ് പി വി അന്‍വറിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എം എല്‍ എ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന ആരോപണവും ഉയരുന്നുണ്ട്.

സി പി എമ്മിന്റെ പിന്തുണയോടെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ അട്ടിമറിച്ചാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ നിന്ന് വിജയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആളാണ് പി വി അന്‍വര്‍ എന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സ്വജനപക്ഷപാതത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഇ ജയരാജന്‍ ചെയ്തിരിക്കുന്ന കുറ്റത്തേക്കാളും ഗൗരവമുള്ള ആരോപണങ്ങളാണ് എം എല്‍ എയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഈ വിഷയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ എന്‍ എ ഖാദര്‍ മലപ്പുറം ലൈഫിനോട് പറഞ്ഞു. കക്കാടംപൊയിലിലേത് പ്രാദേശിക വിഷയമാണ്. പി കെ ബഷീര്‍ എം എല്‍ എയുടെ മണ്ഡലത്തിലാണ് വിവാദമായ പ്രദേശം. പാര്‍ട്ടി പ്രാദേശികമായാണ് വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ ഫോണില്‍ ലഭിച്ചില്ല.

Sharing is caring!