ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയതും തെരഞ്ഞെടുപ്പിലൂടെയായിരുന്നു – മന്ത്രി എ.കെ ബാലന്‍

ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയതും തെരഞ്ഞെടുപ്പിലൂടെയായിരുന്നു – മന്ത്രി എ.കെ ബാലന്‍

മലപ്പുറം: ജൂതന്‍മാരെയും കമ്മ്യൂണിസ്റ്റുകളെയും കൊന്നൊടുക്കിയ നാസിഭീകരതയുടെ ആള്‍രൂപമായ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത് ജനാധിപത്യ മാര്‍ഗമായ തെരഞ്ഞെടുപ്പിലൂടെയായിരുന്നുവെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സ്വതന്ത്ര്യദിന പരേഡില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ പ്രഥമമായ പ്രയോഗരൂപം തെരഞ്ഞെടുപ്പാണ് . തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നവര്‍ പാര്‍ലമെന്റിലെ അംഗബലത്തില്‍ ഭൂരിപക്ഷമാവമെങ്കിലും ആകെ ജനസംഖ്യയുടെ ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചുകൊള്ളണമെന്നില്ല. അത്‌പോലെ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നവര്‍ സേചാദിപതികളായികൂടെന്നില്ല. ജനാധിപത്യമെന്നാല്‍ യോജിക്കാനും വിയോജിക്കാനുമുള്ള അവസരം നല്‍കലാണ്. ഇത് മൗലികാവകാശത്തില്‍പെട്ടതാണ്. ഭൂരിപക്ഷത്തിന്റെ ഇംഗിതം ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സ്‌റ്റേഷനിലെ വാര്‍മെമ്മോറിയലില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തിയാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്. പരേഡ് പരിശോധിച്ച മന്ത്രി തുടര്‍ന്ന് നടന്ന മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. മാലിന്യത്തില്‍ നിന്നും സ്വതന്ത്ര്യം കാംപയ്ന്‍ പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, പി ഉബൈദുള്ള എം എല്‍ എ, ഉമാ ബെഹ്‌റ , അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍, തിരൂര്‍ ആര്‍ ഡി ഒ ഡോ ബി എല്‍ അരുണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സ്വാതന്ത്ര്യ ദിന പരേഡിന് എം എസ് പി അസിസ്റ്റന്റ് കമാന്റന്റ് സി വി ശശി നേതൃത്വം നല്‍കി. സായുധ പോലീസിലെ കെ രാജേഷ് സെക്കന്റ് ഇന്‍ കമാന്റന്റ് ആയിരുന്നു. പരേഡിന് മുന്നോടിയായി പ്രദേശത്തെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് പ്രഭാതഭേരി നടന്നു.

പരേഡിന് ശേഷം മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ മന്ത്രി എ കെ ബാലന്‍ വിതരണം ചെയ്തു. റോഡപകടത്തില്‍ മരിച്ച ഫുട്‌ബോള്‍ താരവും, പോലീസ് ഉദ്യോഗസ്ഥനുമായ സി ജാബിറിനുള്ള മരണാന്തര പോലീസ് മെഡല്‍ അദ്ദേഹത്തിന്റെ മക്കള്‍ ഏറ്റുവാങ്ങി. മലപ്പുറം ഇന്‍സ്‌പെക്ടര്‍ പ്രേംജിത്ത്, എം എസ് പിയിലെ എസ് ഐ ബൈജു പി എല്‍, കെ പ്രദീപ് കുമാര്‍, മലപ്പുറം ട്രാഫിക് പോലീസിലെ എസ് ഐ അബ്ദുല്‍ ജബ്ബാര്‍ പി, എം എസ് പിയിലെ എ എസ് ഐ മൊയ്തീന്‍കുട്ടി കെ, എം സി അബ്ദുല്‍ റഹ്മാന്‍, ആര്‍ ആര്‍ ആര്‍ എഫിലെ എ എസ് ഐ രമേശ് ബാബു സി, മഞ്ചേരി ട്രാഫിക്ക് പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ മാരാത്ത, എം എസ് പിയിലെ ഹവില്‍ദാര്‍ ആര്‍ കാര്‍ത്തികേയന്‍, മങ്കട പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പി വിദ്യാധരന്‍, കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ പി എം അബ്ദുല്‍ സലാം, എടവണ്ണ സ്റ്റേഷനിലെ പി ബി ജിറ്റ്‌സ്, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ അനീഷ് മാത്യു എന്നിവര്‍ക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.

മികച്ച മാര്‍ച്ച് പാസ്റ്റിനുള്ള പുരസ്‌കാരം എം എസ് പി മലപ്പുറം സ്വന്തമാക്കി, മലപ്പുറം സായുധ പോലീസ് സേനയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. എന്‍ സി സി സീനിയര്‍ വിഭാഗത്തില്‍ എന്‍ എസ് എസ് കോളേജ് മഞ്ചേരി ഒന്നാം സ്ഥാനവും, ഗവര്‍ണ്‍മെന്റ് കോളേജ് മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. എന്‍ സി സി ജൂനിയര്‍ വിഭാഗത്തില്‍ എം എസ് പി സ്‌കൂളിന് ഒന്നാം സ്ഥാനവും, ജി ബി എച്ച് എസ് എസ് മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചേരുലാല്‍ എച്ച് എസ് എസും, എം എസ് പി എച്ച് എസ് എസും യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. എസ് പി സി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം എസ് പി സ്‌കൂളും, ജി വി എച്ച് എസ് പറവണ്ണയും ഒന്നും, രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

സൗക്ട്‌സ് സീനിയര്‍ വിഭാഗത്തില്‍ എം എം ഇ ടി എച്ച് എസ് മേല്‍മുറിക്ക് ഒന്നാം സ്ഥാനം ലഭിച്ചു, എം എസ് പി എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. സ്‌കൗട്‌സ് ജൂനിയര്‍ വിഭാഗത്തില്‍ എ എം യു പി എസ് മുണ്ടുപറമ്പ് ഒന്നാം സ്ഥാനവും, എ യു പി എസ് മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഗൈഡ്‌സ് സീനിയര്‍ വിഭാഗത്തില്‍ ഇസ്ലാഹിയ സ്‌കൂള്‍ മലപ്പുറത്തിനാണ് ഒന്നാം സ്ഥാനം, ജി ജി എച്ച് എസ് മലപ്പുറത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ എ എം യു പി എസ് മുണ്ടുപറമ്പും, എ യു പി എസ് മലപ്പുറവും ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ജൂനിയര്‍ റെഡ്‌ക്രോസ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിനാണ് ഒന്നാം സ്ഥാനം. എം എസ് പി എച്ച് എസ് എസിന് രണ്ടാം സ്ഥാനം ലഭിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജെമാസ് സ്‌കൂള്‍ മലപ്പുറം ഒന്നാം സ്ഥാനവും, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി.

 

Sharing is caring!