പോരാട്ട വീര്യത്തിന്റെ ഓര്‍മകളുമായി മലപ്പുറം

പോരാട്ട വീര്യത്തിന്റെ ഓര്‍മകളുമായി മലപ്പുറം

 

മലപ്പുറത്തിന്റെ ഓരോ ഗ്രാമത്തിനും ഒരോ കഥകള്‍ പറയാനുണ്ടാവും. പിറന്ന നാടിന്റെ മോചനത്തിന് വേണ്ടി ത്യാഗം സഹിച്ചവരുടെ കഥകള്‍, ജീവന്‍ നല്‍കിയവരുടെ കഥകള്‍, വെടിയുണ്ടകള്‍ക്ക് വിരിമാറ് കാണിച്ച് കൊടുത്തവരുടെ കഥകള്‍. സ്വതന്ത്ര്യത്തിന് ചൂടും ചോരയും നല്‍കിയ മണ്ണാണ് മലപ്പുറം. ബ്രിട്ടീഷുകാര്‍ക്ക് മുന്നിലും പോര്‍ച്ചുഗീസുകാര്‍ക്ക് മുന്നിലും തല കുനിക്കാതിരുന്ന മണ്ണ്.

പൂക്കോട്ടൂരും പാണ്ടിക്കാടും പൊന്നാനിയും മൊറയൂരും തിരൂരങ്ങാടിയുമെല്ലാം നാടിന്റെ പോരാട്ട വീര്യം കാണിച്ച് കൊടുത്തവരാണ്. മലപ്പുറത്തിന്റെ തെരുവുകളില്‍ ഇന്നും ഈ പോരാട്ടവീര്യം നമുക്ക് കാണാം. എണ്ണിയാലൊടുങ്ങാത്ത മഹാന്‍മാര്‍ക്ക് ജീവന്‍ നല്‍കിയ മണ്ണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും പൂക്കോയ തങ്ങളും മമ്പുറം തങ്ങളും ആലി മുസ് ലിയാരുമെല്ലാം ജീവിച്ച മണ്ണ്. നാരായണ മേനോനെയും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയെയും പോലെ ജാതിയും മതവുമില്ലാതെ ഒരുമിച്ച് ചേര്‍ന്ന് പോരാടിയവരുടെ നാട്. മലപ്പുറത്തിന്റെ മഹിമ എഴുതിയാല്‍ തീരാത്തതാണ്.

പന്ത്കളി മലപ്പുറത്തിന്റെ ആവേശമായതിന് പിന്നിലും സ്വതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. പട്ടാളക്കാരെ തോല്‍പ്പിക്കാന്‍ മലപ്പുറത്തിന് ലഭിക്കുന്ന അവസരം കൂടിയായിരുന്നു പന്ത്കളി. ബൂട്ട് ധരിച്ച കാലുകളോട് നഗ്നപാദരായി ഏറ്റ്മുട്ടി രക്തം നല്‍കി നാടിന്റെ മാനം കാത്തവരാണ് മലപ്പുറത്തുകാര്‍. ഈ വിനോദം ഇന്നും മലപ്പുറത്തുക്കാര്‍ക്ക് സമരാവേശമാണ്.

ജാതിയും മതവുമില്ലാതെയാണ് മലപ്പുറത്തെ പൂര്‍വികര്‍ പോരാട്ടത്തിനിറങ്ങിയത്. ഇന്നും ലോകത്തിന് മാതൃകയാണ് നമ്മുടെ ജില്ല. ജാതിക്കും മതത്തിനും അതീതമായി മലപ്പുറത്തിന്റെ പോരാട്ട വീര്യവും സമര വീര്യവും എന്നും കാത്ത് സൂക്ഷിക്കാന്‍ നമുക്ക് കഴിയട്ടെ.

Sharing is caring!