വിമാനത്തില്‍നിന്ന് വാതില്‍ തള്ളിത്തുറന്ന് ചാടിയിറങ്ങാന്‍ കഴിയുമോയെന്ന് കുഞ്ഞാലിക്കുട്ടി

വിമാനത്തില്‍നിന്ന് വാതില്‍ തള്ളിത്തുറന്ന് ചാടിയിറങ്ങാന്‍ കഴിയുമോയെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: റണ്‍വേയിലേക്കു നീങ്ങിയ വിമാനത്തില്‍നിന്ന് വാതില്‍ തള്ളിത്തുറന്ന് ചാടിയിറങ്ങാന്‍ കഴിയുമോ എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടിക്കും പി.വി.അബ്ദുല്‍ !വഹാബിനും വിമാനം വൈകിയതിനാല്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാതെപോയതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുമ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം.രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാഞ്ഞതു മാത്രമല്ല പ്രശ്‌നം. വിമാനത്തില്‍ ആകെ 270 പേരുണ്ടായിരുന്നു. യാത്രക്കാരെല്ലാം വിമാനത്തില്‍ കയറി, വാതിലടച്ചാല്‍ പൈലറ്റിനാണ് പൂര്‍ണ നിയന്ത്രണം. അരമണിക്കൂര്‍ എന്നു പറഞ്ഞ് മൂന്നര മണിക്കൂറാണ് വിമാനം വൈകിയത്. കൊച്ചുകുട്ടികള്‍ വിമാനത്തില്‍ വാവിട്ടു കരയുകയായിരുന്നു. മറ്റു യാത്രക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായാണ് അറിവ്.

ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. പാര്‍ലമെന്റ് അധികൃതര്‍ക്കും വ്യോമയാനമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പോലെ സുപ്രധാനമായ സംഭവം നടക്കുന്നത് പരിഗണിച്ച് ഒരു ദിവസം മുന്‍പേ ഡല്‍ഹിയിലെത്തേണ്ടതായിരുന്നെന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. പക്ഷേ, അത്രയും പ്രധാനമായ നഗരസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മട്ടന്നൂരില്‍ എത്തണമെന്നു പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ബിജെപിയോടുള്ള പോരാട്ടത്തില്‍ മയപ്പെടലില്ല. ലീഗിന് ഇക്കാര്യങ്ങളെല്ലാം ബോധ്യമായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!