മലപ്പുറത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭാര്യയോട് 25ലക്ഷം രൂപ ആവശ്യപ്പെട്ടു

മലപ്പുറത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയി  ഭാര്യയോട് 25ലക്ഷം രൂപ ആവശ്യപ്പെട്ടു

മലപ്പുറം: മലപ്പുറത്തെപ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി ഭാര്യയോട് 25ലക്ഷം രൂപ ആവശ്യപ്പെട്ട അഞ്ചംഗ കൊട്ടേഷന്‍ സംഘം മലപ്പുറത്ത് അറസ്റ്റില്‍. ചക്കിങ്ങത്തൊടി അബ്ദുല്‍ റഷീദ് (39),. പണ്ടാരത്തൊടി സജാദ് (27), പറമ്പന്‍ അബ്ദുല്‍ സമദ് (30), ഓലപുലാന്‍ സക്കീര്‍ (28), കോപിലാക്കല്‍ സൈതലവി (43) എന്നിവരാണ് അറസ്റ്റിലായത്.

വേങ്ങര ചേറൂര്‍ കരിമ്പില്‍ വീട്ടില്‍ അബ്ദുല്‍ മുനീര്‍ (26) നെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും കാര്‍ തട്ടിയെടുക്കുകയും 25 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് വേങ്ങര അങ്ങാടിയില്‍ നിന്നും മുനീറിനെ തട്ടിക്കൊണ്ടുപോയത്. മുനീറിന്റെ കൈവശമുണ്ടായിരുന്ന കാറും മൊബൈലും തട്ടിയെടുത്ത സംഘം ചട്ടിപ്പറമ്പിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ തടവില്‍ വെക്കുകയും മാരകമായി ഉപദ്രവിക്കുകയും മുനീറിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് 25 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു.

വേങ്ങര പൊലീസിനാണ് യുവാവിനെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മലപ്പുറം സി.ഐ എ പ്രേംജിത്ത്, വേങ്ങര എസ്.ഐ അബ്ദുല്‍ ഹക്കീം എന്നിവര്‍ നടത്തിയ നാടകീയ നീക്കത്തലൂടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വലയിലാക്കാന്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം പ്രിതകള്‍ ആവശ്യപ്പെട്ട മോചന ദ്രവ്യം നല്‍കാമെന്ന് സമ്മതിക്കുകയും ഇതിനായി കാവുങ്ങല്‍ ബൈപ്പാസില്‍ എത്താമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മഫ്തിയില്‍ പൊലീസുദ്യോഗസ്ഥര്‍ മുനീറിന്റെ ഭാര്യയെ അനുഗമിക്കുകയും ഇവരുടെ സമീപം പ്രതികള്‍ എത്തിയതോടെ പിടികൂടുകയുമായിരുന്നു. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ള പ്രതികളെ മലപ്പുറം കുന്നുമ്മല്‍, ചട്ടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയത്. പ്രതികളുപയോഗിച്ച ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Sharing is caring!