കുലത്തൊഴില്‍ അന്യം നിന്ന് പോവാതെ വൈവിധ്യം കണ്ടെത്തി മുന്നേറി കുമാരന്‍

കുലത്തൊഴില്‍ അന്യം നിന്ന് പോവാതെ   വൈവിധ്യം കണ്ടെത്തി മുന്നേറി കുമാരന്‍

പൂക്കോട്ടുംപാടം: കുലത്തൊഴില്‍ അന്യം നിന്ന് പോവാതെ തൊഴിലിലെ വൈവിധ്യം കണ്ടെത്തി മുന്നേറുകയാണ് ഒരു യുവാവ് .കളിമണ്ണില്‍ രൂപങ്ങളും, ചിത്രങ്ങളും എല്ലാം മെനഞ്ഞുണ്ടാക്കി പുതിയ ഒരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുകയാണ് പൂക്കോട്ടുംപാടം പഴമ്പാലക്കോട് കുമാരന്‍. പാരമ്പര്യമായി ലഭിച്ച കൈതൊഴില്‍ ഉപേക്ഷിച്ച് ബന്ധുക്കളും സഹോദരങ്ങളും എല്ലാം മറ്റ് തൊഴിലുകള്‍ തേടി പോയപ്പോള്‍ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പഠിപ്പിച്ച് നല്‍കിയ തൊഴില്‍ വിട്ട് മറ്റൊരു തൊഴില്‍ ചെയ്യാന്‍ കുമാരന് മനസ്സ് വന്നില്ല. ആദ്യമൊക്കെ മണ്‍പാത്രങ്ങളും മറ്റും നിര്‍മ്മിച്ച് വില്‍പ്പന നടത്തി. എന്നാല്‍ മാറുന്ന സമൂഹത്തില്‍ മണ്‍പാത്രങ്ങള്‍ക്ക് അത്ര പ്രാധാന്യമില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ കുമാരനൊന്ന് മാറി ചിന്തിച്ചു.കളിമണ്ണില്‍ ചെറിയ രൂപങ്ങള്‍ ഉണ്ടാക്കി നല്‍കി. സമൂഹത്തിന് ഇവയില്‍ താല്‍പര്യമുണ്ടെന്ന് ബോധ്യപ്പെട്ടതോടെ കുമാരന്‍ ഇതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.ഇപ്പോള്‍ വീടുകളിലെ ചുമരുകളിലും മറ്റും ചിത്രരൂപങ്ങള്‍ നിര്‍മ്മിക്കുന്നത് കുമാരന്റെ ജോലിയായി കഴിഞ്ഞു.പ്രധാനമായും വന്യമൃഗങ്ങള്‍, പ്രകൃതി സൗന്ദര്യം, കഥകളി രൂപങ്ങള്‍, അന്ത്യഅത്താഴം, ബുദ്ധപ്രതിമ,ഗണേശ രൂപം തുടങ്ങി ഏത് രൂപവും ചിത്രം നല്‍കിയാല്‍ കുമാരന്‍ നിര്‍മ്മിച്ച് നല്‍കും.കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ കുമാരന്‍ നിര്‍മ്മിച്ച രൂപങ്ങളും ,പ്രതിമകളും നിരവധിയാണ്. സ്വന്തം നിര്‍മ്മാണ ശാലയില്‍ ഭാര്യ ഉള്‍പ്പെടെ മൂന്ന് വനിതകള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നതും കുമാരന്റെ നേട്ടമായി അദ്ദേഹം പറയുന്നു.കേരളത്തിന്റെ വിവിധ ജില്ലകളില്‍ കളിമണ്‍ രൂപങ്ങള്‍ക്ക് നല്ല പ്രിയമാണന്നും കുമാരന്‍ പറയുന്നു.പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങള്‍ക്ക് അല്‍പം ഡിസൈന്‍ ചെയ്തപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണന്നാണ് കുമാരന്റെ അനുഭവം.തന്റെ സമുദായത്തിലുള്ള മിക്കവരും മറ്റ് തൊഴിലുകള്‍ തേടി പോവുമ്പോള്‍ തങ്ങളുടെ കുല തൊഴിലിന് പുതിയ ഒരു മുഖം നല്‍കി ഏറെ കഴിവുകളുള്ള പുതു തലമുറക്ക് പുതിയ ഒരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുകയാണ് ഈ യുവാവ്
പടം കുമാരന്‍ താന്‍ മെനഞ്ഞെടുത്ത യേശുക്രിസ്തുവിന്റെ രൂപവുമായി

Sharing is caring!