പട്ടേല്‍ മതേതര ഇന്ത്യക്ക് ആശ്വാസത്തിന്റെ നെടുവീര്‍പ്പ്: മുനവ്വറലി തങ്ങള്‍

പട്ടേല്‍ മതേതര ഇന്ത്യക്ക് ആശ്വാസത്തിന്റെ നെടുവീര്‍പ്പ്: മുനവ്വറലി തങ്ങള്‍

മലപ്പുറം: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച അഹമ്മദ് പട്ടേലിനെ അഭിനന്ദിച്ച് മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മതേതര ഇന്ത്യക്ക് ആശ്വാസത്തിന്റെ നെടുവീര്‍പ്പ് എന്നാണു മുനവ്വറലി തങ്ങള്‍ അഹമ്മദ് പട്ടേലിന്റെ വിജയത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക്‌പേജില്‍ കുറിച്ചത്. അതോടൊപ്പം അഹമ്മദ് പട്ടേലുമൊന്നിച്ച് ഇരിക്കുന്ന ഒരു പഴയ ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണു ഈപോസ്റ്റിനു കമന്റുകളും ഷെയറും നല്‍കിയിട്ടുള്ളത്.

വിമത കോണ്‍ഗ്രസ് നേതാവ് നേതാവ് ബല്‍വന്ത് സിംഗ് രാജ്പുതിനെയാണ് പട്ടേല്‍ തോല്‍പ്പിച്ചത്. 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പട്ടേലിനൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സ്മൃതി ഇറാനി എന്നിവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തേ, കൂറുമാറി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത് കൂറുമാറ്റം മൂലം വലഞ്ഞിരുന്ന കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമായി.ഇത് അഞ്ചാം തവണയാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് എത്തുന്നത്.

വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഫലപ്രഖ്യാപനമുണ്ടായത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രാഘവ്ജി പട്ടേല്‍, ഭോല ഗൊഹേല്‍ എന്നിവരുടെ വോട്ടുകളാണ് അസാധുവാക്കിയത്. വോട്ട് ചെയ്ത ശേഷം എംഎല്‍എമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

ഇവരുടെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജെവാല, ആര്‍.പി.എന്‍ സിംഗ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വീഡിയോ ദൃശ്യമടക്കമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

Sharing is caring!