വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദറിന്‌ സാധ്യത

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദറിന്‌ സാധ്യത

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് സീറ്റില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ ഖാദറിന് കൂടുതല്‍ സാധ്യതയെന്ന് സൂചന. ഇതുസംബന്ധിച്ച് കെ.എന്‍.എ ഖാദറിനോടടുത്ത വൃത്തങ്ങളില്‍നിന്നാണു സൂചനകള്‍ ലഭിക്കുന്നത്. നിലവിലെ മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറിയായ കെ.എന്‍.എ ഖാദര്‍ കഴിഞ്ഞ തവണ വള്ളിക്കുന്ന് എം.എല്‍.എയായിരുന്നു. വള്ളിക്കുന്നില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഇത്തവണ മുന്‍മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറിയായിരുന്ന ഹമീദ് മാസ്റ്ററിനെയാണു നേതൃത്വം വള്ളിക്കുന്നില്‍ മത്സരിപ്പിച്ചത്.
വേങ്ങര നിയമസഭാ മണ്ഡലം എം.എല്‍.എയായിരുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറം ലോകസഭയില്‍നിന്നും ഡല്‍ഹിയിലേക്ക് പോയതോടെയാണു വേങ്ങരയില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറിയായ കെ.പി.എ മജീദിന്റെ പേരും വേങ്ങരയിലേക്കുള്ള പരിഗണനാ ലിസ്റ്റില്‍ ഉണ്ടെങ്കിലും മണ്ഡലത്തില്‍ മജീദിനോടുള്ള എതിര്‍പ്പും നിരവധിതവണ നിയമസഭാ പ്രതിനിധിയായതും ചൂണ്ടിക്കാട്ടിയാണു കെ.എന്‍.എ ഖാദറിനെ പരിഗണിക്കുന്നതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നു നേതാക്കള്‍ പറഞ്ഞു. ഇന്നലെ മുതല്‍ സോഷ്യല്‍മീഡിയയില്‍ വേങ്ങരയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുപ്പെടുവിച്ചതായുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

 

Sharing is caring!