രോഗി മരിച്ച സംഭവം: വിശദീകരണവുമായി അല്‍മാസ് ആശുപത്രി

രോഗി മരിച്ച സംഭവം: വിശദീകരണവുമായി അല്‍മാസ് ആശുപത്രി

കോട്ടക്കല്‍: അല്‍മാസ് ആശുപത്രിയില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയെന്ന് ആശുപത്രി അധികൃതര്‍. രോഗികളുടെ ബന്ധുക്കളല്ല മറ്റ് ചിലരാണ് ഇത്തരം പ്രചാരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ആശുപത്രി മാനേജര്‍ പി എ നാസര്‍ അറിയിച്ചു. ഇതിനെതിരെ ആശുപത്രി നിയമനടപടികളിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 31നാണ് ആശുപത്രിയില്‍ ശ്വാസം മുട്ടിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരുന്ന പ്രായമുള്ള സ്ത്രീ മരിച്ചത്. ആശുപത്രി അധികൃതര്‍ ബന്ധുക്കളുടെ അനുവാദമില്ലാതെ ഓപ്പറേഷന് ശ്രമിച്ചപ്പോഴാണ് സ്ത്രീ മരിച്ചതെന്നായിരുന്നു ആരോപണം. ഇതിനെ തുടര്‍ന്ന് കോട്ടക്കല്‍ എസ് ഐയുടെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ പരാതിയുണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും പരാതിയുമായി രംഗതെത്തിയില്ല. പക്ഷേ മൂന്നു ദിവസത്തിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചരണം പല ഭാഗത്തു നിന്നും ആരംഭിച്ചു. എന്നാല്‍ ഇതിനു പിന്നില്‍ ബന്ധുക്കളാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റ് പറയുന്നത്.

രോഗി ആശുപത്രി ഐ സി യുവില്‍ വെച്ചാണ് മരിച്ചതെന്ന് ചികില്‍സിച്ച ഡോക്ടര്‍ റിയാസ് മൊയ്തീന്‍ അറിയിച്ചു. ഗുരുതരമായ അവസ്ഥയിലാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൃക്ക രണ്ടും ആരോഗ്യകരമായ അവസ്ഥയിലല്ലാത്തതിനാല്‍ ഡയാലിസിസിനെ രോഗിയെ വിധേയയാക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ബന്ധുക്കള്‍ തയ്യാറായില്ലെന്ന് ആശുപത്രി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി എ അഹമ്മദ് നിയാസ് പറഞ്ഞു. ജൂലൈ 31നാണ് ബന്ധുക്കള്‍ ഡയാലിസിസ് നടത്താന്‍ തയ്യാറായത്. പക്ഷേ അതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രോഗി മരിക്കുകയായിരുന്നു.

ഇതെല്ലാം രേഖകള്‍ പ്രകാരവും വ്യക്തമായതിനാലാണ് രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കാതിരുന്നതെന്ന് അല്‍മാസ് അക്കാദമിക് ഡയറക്ടര്‍ എം ജൗഹര്‍ പറഞ്ഞു. ആശുപത്രിക്കു നേരെ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ കോടതി വഴി പുറത്തു കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

Sharing is caring!