ഇ.ടിയുടെ മുഖ്യസഹായികളായത് കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി

ഇ.ടിയുടെ മുഖ്യസഹായികളായത് കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി

 

മലപ്പുറം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ മേല്‍നോട്ടത്തില്‍ മുസ്ലിംലീഗ് ജാര്‍ഖണ്ഡ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യസഹായികളായത് കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി.
കോഡൂരിലെ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1,26,000രൂപയാണു ജാര്‍ഖണ്ഡിലെ ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ കൈമാറിയത്. ഈതുക കൊണ്ടു ജാര്‍ഖണ്ഡിലെ വിവിധയിടങ്ങളിലായി ഉപയോഗ പ്രദമായ മൂന്നു കിണറുകള്‍ നിര്‍മിച്ചു നല്‍കി.

ആദ്യഘട്ടത്തില്‍ ഒരു ഗ്രാമത്തില്‍ ഒരു കിണര്‍ കുഴിക്കാന്‍ ഒരു ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഗ്രാമത്തില്‍ കുടിവെള്ളം സജ്ജമാക്കാനുളള ഫണ്ട് കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യൂത്ത്‌ലീഗ് ഭാരവാഹികള്‍ വാട്‌സ് ആപ്പ് മുഖേന നടത്തിയ ഒറ്റദിവസത്തെ പ്രചരണംകൊണ്ടാണു 1,26,000രൂപ സ്വരൂപിക്കാനായത്. ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ കുടിവെള്ളത്തിനായി ജനംഅനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചു ഫോട്ടോസഹിതം ഇ.ടി ഫേസ്ബുക്കിലിട്ട ഒരുകുറിപ്പ് ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് യൂത്ത്ഭാരവാഹികള്‍ യോഗംചേരുകയും തുടര്‍ന്നു സഹായം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയുടെ പൂര്‍ണ പിന്തുണയും സഹായവും ലഭിച്ചു. കോഡൂര്‍ പഞ്ചായത്തിലെ വിവിധ ആളുകളില്‍നിന്നും 100രൂപ മുതല്‍ അയ്യായിരം രൂപവരെ സ്വരൂപിച്ചും യൂത്ത്‌ലീഗ് ഭാരവാഹികളുമായി പരിചയമുള്ളമറ്റുള്ളര്‍ നല്‍കിയ സഹായങ്ങളുമാണു ഇതിനായി സ്വീകരിച്ചത്.

ഇ.ടി മുഹമ്മദ്ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ മുസാഫര്‍ നഗറില്‍ നിര്‍മ്മിച്ച് നല്‍കിയ 61 ബൈത്തുറഹ്മ ഭവന പദ്ധതിയുടെ തുടര്‍ച്ചയായാണ് ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ കുഴല്‍കിണര്‍ കഴിക്കുന്ന പദ്ധതി ആരംഭിച്ചത്. മൂന്നും നാലും കിലോമീറ്ററുകള്‍ നടയായി കുടിവെള്ളം ശേഖരിച്ചിരുന്ന ദരിദ്രരായ നൂറ് കണക്കിന് ഗ്രാമവാസികള്‍ പ്രാര്‍ത്ഥനപൂര്‍വ്വമാണ് കിണറുകളില്‍ വെള്ളം കാണുന്നതും കാത്ത് പദ്ധതി പ്രദേശത്ത് കാത്തിരിക്കുന്നത്.
ജാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ കുടിവെള്ള പദ്ധതി നടത്തുന്നുവെന്ന ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി ഒരാഴ്ച്ചക്കകം തന്നെ 1,23,000 രൂപ പഞ്ചായത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തകരില്‍ നിന്നും ശേഖരിച്ച് തുക ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് കൈമാറുകയായിരുന്നു.

കേരളത്തില്‍ വിപുലമായ തോതില്‍ മുസ്‌ലിംലീഗ് കമ്മിറ്റി വഴിയും സി.എച്ച് സെന്ററുകളുടേയും നേതൃത്വത്തില്‍ നടത്തുന്ന കേരള മോഡല്‍ സേവന പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തുടക്കമെന്നോളമാണ് ഇത്തരം പദ്ധതികള്‍ മുസ്‌ലിംലീഗ് നടപ്പിലാക്കുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. യുവജനതയുടെ കര്‍മ്മശേഷി മാതൃകാപരമായി ഉപയോഗിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് യൂത്ത്‌ലീഗ് കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനമെന്ന് ഫണ്ട്‌കൈമറല്‍ ചടങ്ങില്‍ ഇ.ടി വ്യക്തമാക്കി.

മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, മുസ്ലീം ലീഗ് മണ്ഡലം ട്രഷറര്‍ സി.എച്ച് ഹസ്സന്‍ ഹാജി, പഞ്ചായത്ത് മുസ്ലീംലീഗ് ഭാരവാഹികളായ വി മുഹമ്മദ്കൂട്ടി, കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, പി.സി മുഹമ്മദ്കുട്ടി, പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് നൗഷാദ്, ജനറല്‍ സെക്രട്ടറി മുജീബ് .ടി, കെ.ടി റബീബ്,ഷാനിദ് കോഡൂര്‍ , സിദ്ധീഖലി,ഷിഹാബ് അരീകത്ത്, അജ്മല്‍ തറയില്‍ , ജൈസല്‍,ഹകീം പി പി എന്നിവരുടെ നേതൃത്വത്തിലാണു ഫണ്ട് സ്വരൂപിച്ച ഫണ്ട് ഇ.ടിക്കു കൈമാറിയത്. ആദ്യഘട്ടത്തില്‍ ജാര്‍ഖണ്ഡിലെ ഗിരിഡി, ജംധാര, രാംഗഡ്, ധന്‍ബാദ് ജില്ലകളിലാണ് മുസ്ലിംലീഗ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി മുസ്‌ലിം ലീഗ് നിര്‍മിച്ച കുഴല്‍ കിണറുകളുടെ സമര്‍പണമാണ് നടന്നത്. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ഗ്രാമത്തിന്റെ അവസ്ഥ അറിഞ്ഞാണ് ലീഗ് സഹായം ചെയ്തത്.

 

Sharing is caring!