മുസ്ലിം ലീഗ് മുന്നിട്ടിറങ്ങി; ജാര്‍ഖണ്ഡിലെ ഗ്രാമങ്ങള്‍ മുഖം മിനുക്കുന്നു

മുസ്ലിം ലീഗ് മുന്നിട്ടിറങ്ങി; ജാര്‍ഖണ്ഡിലെ ഗ്രാമങ്ങള്‍ മുഖം മിനുക്കുന്നു

ധന്‍ബാദ്: ഇ ടി മുഹമ്മദ് ബഷീറിന്റെ മേല്‍നോട്ടത്തില്‍ മുസ്ലിം ലീഗ് ജാര്‍ഖണ്ഡ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജാര്‍ഖണ്ഡിലെ ഗിരിഡി, ജംധാര, രാംഗഡ്, ധന്‍ബാദ് ജില്ലകളിലാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി മുസ്‌ലിം ലീഗ് നിര്‍മിച്ച കുഴല്‍ കിണറുകളുടെ സമര്‍പണം നടന്നു. ഗിരിഡി ജില്ലയിലെ ഫുല്‍ജറിയ പഞ്ചായത്തിലെ കൊറിയാദ് ഗ്രാമത്തിലാണ് ലീഗ് പോഷക സംഘടനകളുടെയും പ്രവര്‍ത്തകരുടെയും സഹായത്തോടെ കിണര്‍ നിര്‍മിച്ചിരിക്കുന്നത്. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ഗ്രാമത്തിന്റെ അവസ്ഥ അറിഞ്ഞാണ് ലീഗ് സഹായം ചെയ്തത്.

മുസ്ലിം യൂത്ത് ലീഗ് കോഡൂര്‍ പഞ്ചായത്ത്, സയ്യിദ് അലവി ഖത്തര്‍, ബനിയാസ് കെ.എം.സി.സി, മുസ്ലിം ലീഗ് തച്ചന്നാട്ടുകര, മക്ക കെ.എം.സി.സി, ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് എന്നിവരാണ് കുഴല്‍ കിണര്‍ നിര്‍മാണത്തിന് സഹായം നല്‍കിയത്. 6,56,300 രൂപയാണ് ഇതിന് ചിലവായത്. നാളെ രാവിലെ ധന്‍ബാദ് സര്‍ക്യൂട്ട് ഹൗസില്‍ എത്തുന്ന ലീഗ് സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനവും നടത്തുകയാണ്.

ഗോ സംരക്ഷകരാല്‍ പീഡിപിക്കപ്പെട്ടവരുടെ സംഗമം രാവിലെ 8.30 ന് നടന്നു. ബീഫ് വിവാദത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യലിനിടെ മരണപ്പെട്ട മിന്‍ഹാജ് അന്‍സാരിയുടെ വീട്ടിലാണ് സംഗമം നടന്നത്. ലീഗിന്റെ സേവനപ്രവര്‍ത്തനങ്ങളെ കുറിച്ചറിഞ്ഞ ഗ്രാമത്തലവന്‍മാരും നാട്ടുകാരും സേവനത്തിനായി സ്ഥലവും വിട്ട് നല്‍കിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ച സ്ഥലങ്ങളും ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നുണ്ട്. പച്മോറിയ ഗ്രാമത്തിലും രാംഗഡ് ജില്ലയിലെ ഭഡുവ ഗ്രാമത്തിലുമാണ് സ്‌കൂളിന് സ്ഥലം ലഭിച്ചിട്ടുള്ളത്. ഗിരിഡി ജില്ലയിലെ ബഡ്ഗുണ്ടയില്‍ പള്ളി നിര്‍മാണത്തിനും സ്ഥലം ലഭിച്ചിട്ടുണ്ട്.

കര്‍മായി ഗ്രാമത്തിലാണ് ലീഗ് പ്രതിനിധി സമ്മേളനം നടക്കുന്നത്. പുതുതായി രൂപീകരിച്ച ദളിത് ലീഗ്, ആദിവാസി ലീഗ് യൂനിറ്റുകളിലെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് ദളിത് ലീഗ് യൂനിറ്റുകളും ഒരു ആദിവാസി ലീഗ് യൂനിറ്റുകളുമാണ് രൂപീകരിച്ചിട്ടുള്ളത്. സേവനപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി വിവിധ ഗ്രാമങ്ങളിലെ ഗ്രാമ മുഖ്യന്‍മാരുടെയും പഞ്ചായത്ത് കൗണ്‍സിലര്‍മാരടെയും യോഗം ചേരുന്നുണ്ട്.

 

Sharing is caring!