എസ്.എഫ്.ഐ അക്രമം: പോലീസ് തെളിവെടുപ്പ് നടത്തി

എസ്.എഫ്.ഐ അക്രമം: പോലീസ് തെളിവെടുപ്പ് നടത്തി

പൊന്നാനി: എം.ഇ.എസ്. കോളേജില്‍ ഓഗസ്റ്റ് മൂന്നിന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ അക്രമത്തിവുമായി ബന്ധപ്പെട്ട് പോലീസ് തെളിവെടുപ്പ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ കോളേജിനുണ്ടായ നഷ്ടം സംഘം വിലയിരുത്തി. കോളേജ് മാനേജ്‌മെന്റ് വൈസ്‌ചെയര്‍മാന്‍ ജനാബ് കുഞ്ഞിമുഹമ്മദ് ഹാജി, പ്രിന്‍സിപ്പല്‍ ഡോ.ടി.പി അബ്ബാസ്, ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.

ജീവനക്കാരില്‍ നിന്നുമുള്ള വിശദമായ തെളിവടുപ്പുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പോലീസ് സംഘം അറിയിച്ചു. കോളേജിലെ സ്വത്തിനും ജീവനക്കാര്‍ക്കും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കുവാനാകുകയില്ലെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന കോളേജ് കൌണ്‍സില്‍ യോഗം വിലയിരുത്തിയിരുന്നു. അക്രമത്തില്‍ പിന്‍സിപ്പലിന്റെ ഓഫീസിലെ ഗ്ലാസ്സുകള്‍, മുറിയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, കോളേജ് വരാന്തയിലെ ജനല്‍ ചില്ലുകള്‍, വാതിലുകള്‍, നോട്ടീസ് ബോര്‍ഡുകള്‍ സി.സി.ടി.വി. ക്യാമറകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ തകര്‍ത്തതില്‍ കോളേജിന് നേരിട്ട മൂന്നു ലക്ഷം രൂപയുടെ നാശ നഷ്ടങ്ങള്‍ക്ക് ബന്ധപ്പട്ട കക്ഷികളില്‍ നിന്നും പരിഹാരവും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോളേജിന്റെ സ്വത്തു വകകള്‍ക്കും കൃത്യമായ സംരക്ഷണവും സുരക്ഷയും ഉറപ്പുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമേ കോളേജ് തുറന്നു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.

കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിതില്ലെന്ന് കോളേജ് കൗണ്‍സില്‍ തീരുമാനിച്ചു. ജീവനക്കാരുടെ സ്വത്തിനും ജീവനും ഭീഷണിയായതിനാലാണ് കൗണ്‍സില്‍ തീരുമാനം. കോളേജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നത്. സൂക്ഷ്മ പരിശോധനയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പത്രിക തള്ളിപോയതാണ് അക്രമത്തിന് കാരണമായത്.

 

Sharing is caring!