ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവാതെ കുഞ്ഞാലിക്കുട്ടിയും വഹാബും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവാതെ കുഞ്ഞാലിക്കുട്ടിയും വഹാബും

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എം.പി മാരായ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിക്കും ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. നിശ്ചിത സമയം കഴിഞ്ഞ് എത്തിയതാണ് വോട്ടവസരം നഷ്ടമാവാന്‍ കാരണം. വോട്ടെടുപ്പിനായി വൈകീട്ട് 5.10ന് ഇവര്‍ സഭയിലെത്തിയെങ്കിലും അഞ്ച് മണി വരെയായിരുന്നു വോട്ട് രേഖപ്പെടുത്താനുള്ള സമയം. വിമാനം വൈകിയതാണ് ഇരുവര്‍ക്കും സമയത്തിന് എത്താന്‍ കഴിയാതിരുന്നത്.

ബുധനാഴ്ചയാണ് പി.കെ കുഞ്ഞാലികുട്ടി ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചത്. അസുഖമായതിനാല്‍ പി.വി അബ്ദുല്‍ വഹാബ് ഈ ആഴ്ച സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. ഇരുവരും ഇന്ന് രാവിലെ വിമാന മാര്‍ഗം ഡല്‍ഹിയിലെത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.മുംബൈ വഴി എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു ഇരുവരുടെയും യാത്ര.  എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ വിമാനം വൈകിയതിനാല്‍ അഞ്ചിനകം സഭയില്‍ എത്താനായില്ല. വെള്ളിയാഴ്ച സഭയില്‍ പങ്കെടുത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാതിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് വോട്ട് ചെയ്യാനായി.

ലീഗ് എംപി മാര്‍ വോട്ട് ചെയ്യാത്തത് അണികള്‍ക്കിടയില്‍ അമര്‍ശത്തിന് കാരണമായിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദത്തിനെതിരെ കഴിഞ്ഞ ആഴ്ച എം.ബി രാജേഷ് എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ സമയത്തും പി.കെ കുഞ്ഞാലിക്കുട്ടി സഭയില്‍ ഉണ്ടായിരുന്നില്ല. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് വന്‍ വിമര്‍ശനം അണികളില്‍ നിന്നും ഉയര്‍ന്നിരുന്നു.

 

Sharing is caring!