നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക്

നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക്

 

മലപ്പുറം: കക്കാടംപൊയിലിലെ പരിസ്ഥിതി ലോല പ്രദേശത്ത് മലയുടെ ഒരു വശം ഇടിച്ച് നിയമങ്ങള്‍ ലംഘിച്ച് യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് പരാതി.
സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്താണു പി.വി അന്‍വര്‍ മാനേജിങ് പാട്ണറും രണ്ടാം ഭാര്യ പി.വി ഹഫ്‌സത്ത് പാര്‍ട്ണറുമായ പീവീആര്‍ നാച്വറോ പാര്‍ക്ക് എന്ന പേരിലാണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

അന്‍വര്‍ നിലമ്പൂരില്‍ നിന്നും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഊട്ടിക്കു സമാനമായ കാലാവസ്ഥയുള്ള കക്കാടംപൊയിലില്‍ 12 ഏക്കര്‍ ഭൂമിയില്‍ വാട്ടര്‍തീം പാര്‍ക്ക് കെട്ടി 50 രൂപ പ്രവേശന ഫീസും വാങ്ങി സ്വന്തം നിലക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അനുമതിയില്ലാതെ പാര്‍ക്കില്‍ പണം വാങ്ങി പ്രവേശിക്കുന്നത് കൂടരഞ്ഞി ഗ്രാമപഞ്ചായത്്ത് ബോര്‍ഡ്യോഗത്തില്‍ വിവാദമായതോടെയാണ് മലപ്പുറം ജില്ലയിലെ ഒതായിയിലെ യഥാര്‍ത്ഥ വിലാസത്തിനു പകരം കോഴിക്കോടു ജില്ലയിലെ വിലാസത്തിലാണ് പാര്‍ക്കിന്റെ ലൈസന്‍സിനായി അപേക്ഷിച്ചത്.

ബിസ്മില്ല, പാലാട്ട് നഗര്‍, ചെറുവണ്ണൂര്‍, കോഴിക്കോട് എന്നവിലാസത്തില്‍ പി.വി അന്‍വറും ഭാര്യ ഹഫ്‌സത്തും ലൈസന്‍സിനായി അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ 2016 നവംബര്‍ ഒന്നിന് പഞ്ചായത്തീരാജ് നിയമവും കെട്ടിടനിര്‍മ്മാണചട്ടങ്ങളും പാലിക്കാതെ പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി മാത്രം എന്ന പേരില്‍ കൂടരഞ്ഞി പഞ്ചായത്ത് താല്‍ക്കാലിക ലൈസന്‍സ് അനുവദിച്ചതും ദുരൂഹമാണെന്ന ആരോപണവുമുണ്ട്.
കെട്ടിടത്തിന്റെ പേരോ നമ്പറോ അടക്കമുള്ള വിവരങ്ങളൊന്നും കാണിക്കാതെ കക്കാടംപൊയില്‍ എന്ന സ്ഥലത്ത് പകല്‍ പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി നല്‍കികൊണ്ടാണ് മൂന്നു മാസത്തേക്ക് താല്‍ക്കാലിക ലൈസന്‍ അനുവദിച്ചത്.

പാര്‍ക്കില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് ആളുകളെ പ്രവേശിക്കുന്നതിന് അനുമതി നല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളതെന്നു പറയുന്നു. പ്രവേശനഫീസായി 50 രൂപ ഈടാക്കാനും അനുമതി നല്‍കിയിരുന്നു. വൈദ്യുതി ഉപയോഗിച്ചുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് പഞ്ചായത്ത് ബോര്‍ഡ് യോഗവും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇവയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ റൈഡുകളും യന്ത്ര ഊഞ്ഞാല്‍, തോണി. യന്ത്രബൈക്ക് റൈഡ് അടക്കം മുള്ളവയാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രവേശനത്തിന് ഇപ്പോള്‍ 100 രൂപയും റൈഡുകള്‍ക്ക് 500 രൂപവീതവും ഈടാക്കുന്നുണ്ട്.

 

Sharing is caring!