എം.എസ്.എഫ് വനിതാ നേതാവിന് സമസ്തയുടെ വിലക്ക്‌

എം.എസ്.എഫ് വനിതാ നേതാവിന് സമസ്തയുടെ വിലക്ക്‌

മലപ്പുറം: സമസ്തയുടെ കീഴിലുള്ള വളാഞ്ചേരി മര്‍ക്കസ് വാര്‍ഷിക സമ്മേളനത്തില്‍ നിന്നും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയെ ഒഴിവാക്കി. വനിതാ സമ്മേളനത്തില്‍ പ്രസംഗിക്കാനായി നോട്ടീസില്‍ പേരുണ്ടെങ്കിലും പങ്കെടുക്കരുതെന്ന് സംഘാടകര്‍ക്ക് ആവശ്യപ്പെട്ടു. സമസ്ത മുശാവറയുടെ ഇടപെടലാണ് ഫാത്തിമ തഹ്‌ലിയയെ ഒഴിവാക്കാന്‍ കാരണമായി പറയപ്പെടുന്നത്.

മര്‍ക്കസ് സ്ഥാപനങ്ങളുടെ 30ാം വാര്‍ഷികത്തിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ക്ഷണമുണ്ടായിരുന്നത്. പരിപാടിയുടെ നോട്ടീസും അച്ചടിച്ചിരുന്നു. ഹൈദരലി തങ്ങളുടെ ഭാര്യ പാണക്കാട് ഫാത്തിമ സുഹറ ബീവിയാണ് വനിതാ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.  ശരീഅത്തിനെതിരെ നിലകൊണ്ടവെന്ന് പറഞ്ഞാണ് ഫാത്തിമ തഹ് ലിയയെ സമ്മേളനത്തില്‍ നിന്നും വിലക്കിയിരിക്കുന്നത്. മുസ് ലിം സ്ത്രീകളുടെ കല്ല്യാണ പ്രായ വിഷയത്തിലും മുത്തലാഖ് വിഷയത്തിലും ഇവര്‍ സമസ്തയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

വനിതാ സമ്മേളനത്തിന്റെ നോട്ടീസ്‌

കോഴിക്കോട് സ്വദേശിയായ ഫാത്തിമ തഹ് ലിയ അഭിഭാഷകയാണ്. കഴിഞ്ഞ പുനസംഘടനയിലാണ് സംഘടനാ നേതൃ രംഗത്തേക്ക് ഇവര്‍ ഉയര്‍ന്ന് വന്നത്. മുസ് ലിം ലീഗിന്റെ വിദ്യാര്‍ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാന അധ്യക്ഷ കൂടിയാണ്. ഫാത്തിമ തഹ് ലിയയെ ഒഴിവാക്കിയത് സമസ്തയുടെയും മുസ് ലിം ലീഗിന്റെയും പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസത്തിനും കാരണമായിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരുന്നുണ്ട്.

Sharing is caring!