പ്രവാസി വോട്ടിന് അവസരമാകുന്നു

പ്രവാസി വോട്ടിന് അവസരമാകുന്നു

ന്യുദല്‍ഹി: പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. പകരക്കാരെ വച്ച് വോട്ടു ചെയ്യാനുള്ള സൗകര്യം പ്രവാസി ഇന്ത്യക്കാര്‍ക്കു കൂടി ലഭ്യമാക്കണമെന്ന നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. മന്ത്രിസഭയുടെ അനുമതിയായെങ്കിലും ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്താല്‍ മാത്രമേ വോട്ട് രേഖപ്പെടുത്താനാവു. നിലവില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ സ്വന്തം മണ്ഡലത്തില്‍ നേരിട്ടെത്തുക മാത്രമെ വഴിയൂള്ളൂ. ഈ ഭേദഗതി കൂടി വരുന്നതോടെ വിദേശത്താണെങ്കിലും പ്രവാസികള്‍ക്ക് നാട്ടില്‍ വോട്ടു ചെയ്യാന്‍ പകരക്കാരെ ഏര്‍പ്പാടു ചെയ്യാം.

നിലവില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കു മാത്രമെ ഇങ്ങനെ വോട്ടു ചെയ്യാനുള്ള സൗകര്യമുള്ളൂ.നേരത്തെ ഇതുസംബന്ധിച്ച പഠിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ വിദഗ്ധ സമിതി 2015ല്‍ പ്രവാസികള്‍ക്ക് പകരക്കാരെ വച്ച് വോട്ടു ചെയ്യാന്‍ അനുവദിക്കുന്ന നിയമ ഭേദഗതി ഉള്‍പ്പെട്ട ഒരു നിയമ ചട്ടക്കൂട് നിയമ മന്ത്രാലയത്തിന് കൈമാറിയിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 12,000ല്‍ താഴെ പ്രവാസികള്‍ മാത്രമെ വോട്ടു രേഖപ്പെടുത്തുന്നുള്ളൂ. ലക്ഷണക്കണക്കിന് ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലുണ്ടെങ്കിലും വോട്ടു ചെയ്യാന്‍ മാത്രം ഭാരിച്ച ചെലവുകള്‍ വഹിച്ച് നാട്ടിലെത്താനുള്ള പ്രയാസമാണ് പ്രവാസികളെ പിന്തിരിപ്പിക്കുന്നത്.

ഓരോ പ്രവാസിക്കും അയാളുടെ സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കുക. 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പ്രോക്സി വോട്ട് അനുസരിച്ച് തങ്ങളുടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലായിരിക്കും പ്രോക്സി വോട്ടിന്റെ ഏറ്റവും വലിയ പ്രതിഫലനമുണ്ടാകുക. സംസ്ഥാനത്ത്നിന്ന് ആയിരകണക്കിനാളുകള്‍ വിവിധ വിദേശരാജ്യങ്ങളില്‍ പ്രവാസികളായുണ്ട്. ദുബായ് മലയാളി പ്രവാസി ഡോ.ഷംസീര്‍ വയലിലാണ് പ്രവാസി വോട്ടിന് വേണ്ടി നിയമപോരാട്ടം നടത്തിയത്.

 

Sharing is caring!