മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടത്തിനു മുകളില്‍ കയറി ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണി

മഞ്ചേരി  മെഡിക്കല്‍ കോളേജ് കെട്ടിടത്തിനു  മുകളില്‍ കയറി ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണി

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അഞ്ചുനില കെട്ടിടത്തിനു മുകളില്‍ കയറി സെക്യൂരിറ്റി ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണി ഏറെ നേരം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി.ഇന്നു ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. ആശുപത്രിയിലെ താത്ക്കാലിക സെക്യൂരിറ്റി ജീവനക്കാരിയും പയ്യനാട് സ്വദേശിനിയുമായ മിനിമോളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മിനിമോളെ ഇക്കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി അറിയിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണം.

ഹോസ്റ്റല്‍ മേട്രനെ സമീപിച്ച് ബ്ലഡ് ബാങ്ക് പരിസരത്ത് ചോര്‍ച്ചയുണ്ടെന്നും ഇത് പരിശോധിക്കാനെനന്നും പറഞ്ഞാണ് മിനിമോള്‍ ടെറസിലേക്കുള്ള താക്കോല്‍ വാങ്ങിയത്.മഞ്ചേരി പൊലീസും ഫയര്‍ഫോഴ്‌സും എത്തി ഒന്നര മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് മിനിമോളെ താഴെയിറക്കിയത്.
സെക്യൂരിറ്റി ജിവനക്കാരെ 179 ദിവസത്തേക്കാണ് നിയമിച്ചിരുന്നതെന്നും ഇത്തരത്തില്‍ നിയമിക്കപ്പെട്ട 14 പേരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തണമെന്നും ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ, ലേ സെക്രട്ടറി, നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായുള്ള അപ്രൈസല്‍ കമ്മറ്റിയാണ് തീരുമാനിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

പ്രീ റിക്രൂട്ട്‌മെന്റ് ട്രൈനിംഗ് സര്‍ട്ടിഫിക്കറ്റുള്ളവരോ വിമുക്ത ഭടന്‍മാരോ അല്ലാത്ത കാരണത്താലാണ് ആറു പേരെ പിരിച്ചു വിട്ടത്. എന്നാല്‍ ഇവര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരുന്നു. മിനിമോള്‍ക്കൊപ്പം പിരിച്ചു വിട്ട രണ്ടു പേരെ അധികൃതര്‍ പിന്നീട് തിരിച്ചെടുത്തിരുന്നു.താല്‍ക്കാലികമായാണ് നിയമനമെങ്കിലും കാലാവധി പൂര്‍ത്തിയാക്കുന്ന മുറക്ക് ഇവരെ വീണ്ടും നിയമിക്കാറാണ് പതിവ്. ഇത്തരത്തില്‍ മിനിമോള്‍ ഏഴ് വര്‍ഷമായി ഇവിടെ ദിവസക്കൂലിക്ക് സേവനം ചെയ്തു വരികയായിരുന്നു.

Sharing is caring!