നെയ്മറുടെ ട്രാന്‍സ്ഫറില്‍ വിലങ്ങ്തടിയായി ലാലീഗ

നെയ്മറുടെ ട്രാന്‍സ്ഫറില്‍ വിലങ്ങ്തടിയായി ലാലീഗ

മാഡ്രിഡ്: ബാഴ്‌സലോണയില്‍ നിന്നും പി.എസ്.ജിയിലേക്കുള്ള നെയ്മറുടെ കൂടുമാറ്റത്തിന് വിലങ്ങ്തടിയായി ലാലീഗ.  റിലീസിങ് വ്യവസ്ഥ അനുസരിച്ചുള്ള തുക നല്‍കാന്‍ താരത്തിന്റെ പ്രതിനിധികള്‍ എത്തിയെങ്കിലും ചെക്ക് സ്വീകരിക്കാതെ ലാലീഗ അധികൃതര്‍ മടക്കിയയച്ചു. ഇക്കാര്യം ലാലീഗ സ്ഥിരീകരിച്ചിട്ടുണ്ട്.

യുവേഫയുടെ സാമ്പത്തിക അച്ചടക്ക നടപടി അനുസരിച്ചുള്ള നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് തടസ്സവുമായി ലാലീഗ രംഗത്തെത്തിയത്. യുവേഫയുടെ ഫിനാന്‍ഷ്യല്‍ പവര്‍പ്ലേ പ്രകാരം നെയ്മറിന്റെ ട്രാന്‍സ്ഫര്‍ സാധുവാണെന്ന് ഉറപ്പായാല്‍ മാത്രം ട്രാന്‍സ്ഫറിന് അനുവാദം നല്‍കിയാല്‍ മതി എന്നാണ് ലാലീഗയുടെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ യുവേഫ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

വരുമാനത്തിന് അനുസരിച്ചു മാത്രമേ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ്ബുകള്‍ പണം ചെലവഴിക്കാവൂ എന്നതാണ് യുവേഫയുടെ വ്യവസ്ഥ. നേരിട്ടുള്ള വഴികളിലൂടെ നീങ്ങിയാല്‍ നെയ്മറിനായി ഇത്രയും വലിയ തുക മുടക്കാന്‍ പി.എസ്.ജിക്ക് കഴിയില്ലെന്നാണ് ലാലീഗ പറയുന്നത്. 19.8 കോടി പൗണ്ടിനാണ് (1667 കോടി രൂപ) ബാഴ്‌സയില്‍ നിന്നും നെയ്മറെ പി.എസ്.ജി സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൈമാറ്റ തുകയാണിത്

 

Sharing is caring!