മുഹമ്മദലി ശിഹാബ് തങ്ങളേയും, വഹാബിനേയും അമേരിക്കന്‍ പോലീസ് പിടിച്ചതെന്തിന്?

മുഹമ്മദലി ശിഹാബ് തങ്ങളേയും, വഹാബിനേയും അമേരിക്കന്‍ പോലീസ് പിടിച്ചതെന്തിന്?

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളേയും തന്നെയും അമേരിക്കന്‍ പോലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്ത സംഭവം വിവരിക്കുകയാണ് തങ്ങളുടെ ഓര്‍മ ദിനത്തില്‍ പി വി അബ്ദുല്‍ വഹാബ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വഹാബ് വ്യക്തമാക്കിയത്. ഇരുവരുടേയും ഭാര്യമാര്‍ക്കൊപ്പമുള്ള അമേരിക്കന്‍ യാത്രയിലാണ് അമേരിക്കന്‍ പോലീസിന്റെ മുസ്ലിം വിരുദ്ധത നേരിട്ടറിഞ്ഞത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അവിടെ എത്തിയതായിരുന്നു തങ്ങളും, വഹാബും അവരുടെ ഭാര്യമാരും. വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന സ്ഥലത്ത് തങ്ങള്‍ പ്രാര്‍ഥനനിരതനായി. അമേരിക്കന്‍ നിവാസികളുടെ സമാധാനത്തിനായിരുന്നു പ്രാര്‍ഥന. അതിനു ശേഷം അമേരിക്കയിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ നഗരത്തിലേക്കുള്ള യാത്രയ്ക്കിടെ ന്യൂആര്‍ക്ക് വിമാനത്താവളത്തില്‍ വെച്ചായിരുന്നു ദുരനുഭവം.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിന്റെ അപമാനവും, ദേഷ്യവും അമേരിക്കന്‍ പോലീസിനെ വിട്ടു പോയിരുന്നില്ല. രണ്ടുപേരുടേയും ഭാര്യമാര്‍ മഫ്ത ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ സംശയത്തോടെയാണ് പോലീസ് നോക്കിയതും. അതേ രീതിയില്‍ തന്നെയായിരുന്നു ചോദ്യം ചെയ്യലും. അതോടൊപ്പം കനത്ത ദേഹപരിശോധനയും. എങ്ങോട്ട് പോകുന്നു, കയ്യില്‍ എത്ര ഡോളറുണ്ട് എന്നിങ്ങനെ സമയം കൊല്ലി ചോദ്യങ്ങളായിരുന്നു ഏറെയും. ഏകദേശം നാലു മണിക്കൂറോളമായപ്പോള്‍ തന്റെ ക്ഷമ നശിക്കാന്‍ തുടങ്ങിയെന്ന് വഹാബ് പറയുന്നു. കയര്‍ക്കാന്‍ ഒരുമ്പെട്ട തന്നെ തങ്ങള്‍ തടയുകയായിരുനെന്നും വഹാബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

അമേരിക്കകാര്‍ക്ക് മനസമാധാനം നഷ്ടമായെന്നതിന്റെ തെളിവാണ് ഇതെല്ലാമെന്ന് പറഞ്ഞാണ് തങ്ങള്‍ തന്നെ ആശ്വസിപ്പിച്ചതെന്ന് വഹാബ് പറഞ്ഞു. സഹനശീലത്തിന്റെ പുതിയ മാതൃക ഇതിലൂടെ തങ്ങള്‍ തന്നെ പഠിപ്പി്ച്ചുവെന്ന് പറഞ്ഞാണ് വഹാബ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Sharing is caring!