പൊന്നാനിയില്‍ നടന്നത് സ്വപ്ന സമാന വികസന പദ്ധതികളെന്ന് ശ്രീരാമകൃഷ്ണന്‍

പൊന്നാനിയില്‍ നടന്നത് സ്വപ്ന സമാന വികസന പദ്ധതികളെന്ന് ശ്രീരാമകൃഷ്ണന്‍

പൊന്നാനി: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊന്നാനിക്ക് ലഭിച്ചത് സ്വപ്ന സമാനമായ വികസന പദ്ധതികളാണെന്നു സ്ഥലം എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്‍. മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന സമരം നിജസ്ഥിതി അറിയാതെയും അനാവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

വര്‍ഷങ്ങായി മുടങ്ങിക്കിടന്നിരുന്ന പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിക്ക് 75 കോടി രൂപ അനുവദിച്ചു.രണ്ട് ഘട്ടം പദ്ധതികളായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.40 കോടി രൂപക്ക് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും, .35 കോടി രൂപയുടെ പൈപ്പ് ലൈന്‍ പദ്ധതിയും നടപ്പിലാക്കി. ടെണ്ടര്‍ കഴിഞ്ഞ പ്രവൃത്തിയെ സംബന്ധിച്ച് സമരം നടത്തുന്നത് പൊതുജനങ്ങളെ കബളിപ്പിക്കലാണ്. യു.ഡി.എഫ്.സര്‍ക്കാറിന്റെ കാലത്ത് യാതൊരു പരിഗണനയും നല്‍കാതിരുന്ന മാതൃ ശിശു ആശുപത്രി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ആശുപത്രിയിലേക്കാവശ്യമായ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 85 തസ്തികകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇതോടെ താലൂക്കാശുപത്രിയിലെ തിരക്ക് ഗണ്യമായി കുറയുകയും ചെയ്യും. തീരദേശ പൊലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനവും, ബിയ്യം ബ്രിഡ്ജ് ടൂറിസം ഉദ്ഘാടനവും ആഗസ്റ്റ് 14 ന് നടക്കും.

ഇത്തരത്തില്‍ ബഹുമുഖമായ നിരവധി പദ്ധതികള്‍ പൊന്നാനിക്ക് ലഭിക്കമ്പോള്‍ നേട്ടങ്ങള്‍ മറച്ചുവെക്കാനാണ് യൂത്ത് ലീഗ് സമരം നടത്തുന്നതെന്നും, ഇത്തരം പ്രചരണങ്ങള്‍ ഗുണം ചെയ്യില്ലെന്നും, വികസനത്തില്‍ എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊന്നാനിയില്‍ വികസനം നടക്കുന്നില്ലെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞ ദിവസം സമര രംഗത്തിറങ്ങിയിരുന്നു.

Sharing is caring!