കരിപ്പൂര്‍ വികസനത്തിനായി ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തി കുഞ്ഞാലിക്കുട്ടി

കരിപ്പൂര്‍ വികസനത്തിനായി ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തി കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ വികസനത്തിന് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇന്നത്തെ ലോക്‌സഭ സമ്മേളനത്തിലാണ് അദ്ദേഹം സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ അനുവദിക്കണമെന്നും, ഹജ് എംബാര്‍ക്കേഷന്‍ സെന്റര്‍ പുനസ്ഥാപിക്കണമെന്നും, ഡല്‍ഹിയില്‍ നിന്ന് കോഴിക്കോടേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണം എന്നീ ആവശ്യങ്ങളാണ് കുഞ്ഞാലിക്കുട്ടി ഉന്നയിച്ചത്.

2015 മെയ് മാസത്തിലാണ് റണ്‍വേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിലക്കിയത്. ഇപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇനി വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാംഭിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഹജ് എംബാര്‍ക്കേഷന്‍ സെന്ററും സമാനമായ സാഹചര്യത്തിലാണ് നിറുത്തലാക്കിയത്.

കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇപ്പോള്‍ നേരിട്ട് വിമാന സര്‍വീസ് ഇല്ല. നേരത്തെ മുംബൈ-കോയമ്പത്തൂര്‍ വഴി ഉണ്ടായിരുന്ന വിമാന സര്‍വീസ് നിറുത്തലാക്കി. കോഴിക്കോട് നിന്ന് മുംബൈ വഴിയോ ചെന്നൈ വഴിയോ വിമാന സര്‍വീസ് ആരംഭിച്ചാല്‍ അത് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രയോജനകരമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!