മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന പോലീസുകാര്‍ക്ക് ഭീഷണി

മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന പോലീസുകാര്‍ക്ക് ഭീഷണി

നിലമ്പൂര്‍: മാവോയിസ്റ്റ് വേട്ടയില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കും, രഹസ്യ വിവരങ്ങള്‍ പോലീസിന് കൈമാറിയവര്‍ക്കും മാവോയിസ്റ്റ് ഭീഷണി. ഇന്ത്യയിലെ നക്‌സല്‍ മുന്നേറ്റത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററുകളിലാണ് ഭീഷണി സന്ദേശം. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിക്ക് സമീപമാണ് പോസ്റ്ററുകള്‍ ഇന്നലെ വൈകിട്ട് പ്രത്യക്ഷപ്പെട്ടത്.

മാവോയിസ്റ്റ് നേതാക്കളായ കുപ്പുരാജിനേയും, അജിതയേയും ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നിലമ്പൂര്‍ കാടിനകത്ത് പോലീസ് സംഘം വെടിവെച്ച് കൊന്നത്. പോലീസിന് വിവരങ്ങള്‍ കൈമാറിയവരെ തിരിച്ചറിയാമെന്ന് ഇവര്‍ പറയുന്നു. ഒരു സംഘം ഒറ്റുകാരാല്‍ ചൂണ്ടികാണിക്കപ്പെടുകയും, എല്ലാവിധ പൗരാവകാശങ്ങളും കാറ്റില്‍ പറത്തി മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് മാവോയിസ്റ്റുകള്‍ ആരോപിക്കുന്നു. ജെ എം കൃഷ്ണ, എല്ലപ്പ, സിനോജ്, സിനിക്ക്, നവീന്‍ പ്രസാദ് എന്നീ രക്ഷസാക്ഷികളേയും പോസ്റ്ററില്‍ സ്മരിക്കുന്നുണ്ട്.

ഇവരുടെ കൊലയാളികളെ ഞങ്ങള്‍ ശിക്ഷിക്കും, കൊലയാളികള്‍ക്ക് വഴികാട്ടികളായ ഒറ്റുകാര്‍ക്ക് മാപ്പ് നല്‍കുകയുമില്ല എന്ന് പോസ്റ്ററില്‍ പറയുന്നു. സാമ്രാജിത്വവും, നാടുവാഴിത്തവും, മുതലാളിത്തവും, ഉദ്യോഗസ്ഥ മേധാവിത്വവും നിലനില്‍ക്കുന്നിടത്തോളം ഞങ്ങള്‍ പോരാടും. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞാണ് പോസ്റ്ററിലെ വാചകങ്ങള്‍ അവസാനിക്കുന്നത്.

Sharing is caring!