ആ നിലാവ് ഇന്നും പ്രകാശിക്കുന്നു ‘ബൈത്തുറഹ്മകളിലൂടെ’

ആ നിലാവ് ഇന്നും പ്രകാശിക്കുന്നു ‘ബൈത്തുറഹ്മകളിലൂടെ’

മലപ്പുറം: പാണക്കാട്ടെ നിലാവ് ഇന്നും പ്രകാശിക്കുകയാണ്, ബൈത്തുറഹ്മകളിലൂടെ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക്(ഓഗസ്റ്റ് 1) എട്ടുവര്‍ഷം പിന്നിടുമ്പോഴും  രാജ്യത്തു മറ്റൊരു നേതാവിനും നല്‍കാത്ത അപൂര്‍വ പദ്ധതിയാണു തങ്ങളുടെ പേരില്‍ ഇന്നും മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മ(കാരുണ്യഭവനം) പദ്ധതിയാണിത്. പാവപ്പെട്ട നിരവധി ആളുകള്‍ക്കാണു ജാതിയും മതവും നോക്കാതെ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ തങ്ങളുടെ നാമധേയത്തിലുള്ള ബൈത്തുറഹ്മ നിര്‍മിച്ചു നല്‍കിയതും നല്‍കിക്കൊണ്ടിരിക്കുന്നതും. കെ.എം.സി.സി അടക്കമുള്ള മുസ്ലിംലീഗിന്റെ പോഷക സംഘടനകളും തങ്ങളെ സ്‌നേഹിക്കുന്ന ഒരുപിടി നല്ല വ്യക്തികളും ഈ സംരംഭത്തെ അകമഴിഞ്ഞു സഹായിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.

ബൈത്തുറഹ്മ പദ്ധതി നടപ്പാക്കുമ്പോള്‍ വിവിധ ആശയങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. പഞ്ചായത്തില്‍ ഒരു വീട്, മുന്‍സിപ്പാലിറ്റിയില്‍ രണ്ട് തുടങ്ങി ഒട്ടേറെ ആശയങ്ങളുണ്ടായിരുന്നു. പിന്നീട് പഞ്ചായത്തില്‍ ഒന്ന് എന്നത് യൂനിറ്റില്‍ തന്നെ രണ്ടും മൂന്നും ആയി. പാവങ്ങളെ സഹായിക്കാന്‍ പലരും രംഗത്തെത്തി. മതവും രാഷ്ട്രീയവും നോക്കാതെ പാവപ്പെട്ടവരാണെന്ന് നോക്കി അവര്‍ക്ക് വീട് വെച്ച് നല്‍കി. 2011 ആഗസ്ത് 5ന് റമദാനിന്റെ ആദ്യ വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പല്‍ ഏരിയകളിലുമായി 151 വീടുകളുടെ ശിലാസ്ഥാപന കര്‍മം ഒരേ ദിവസം നടത്തുന്നു.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന ചരിത്രത്തിലെ വേറിട്ട സംരംഭമായിരുന്നു ബൈത്തുറഹ്മ പദ്ധതി. പദ്ധതിയിലൂടെ രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റാന്‍ സാധിച്ചു. തുടക്കത്തില്‍ 150 കേന്ദ്രങ്ങളില്‍ ഒരേസമയം 150 വീടുകള്‍ക്കാണ് തറക്കല്ലിട്ടത്. എന്നാല്‍ സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പദ്ധതിക്ക് ആവേശകരമായ പ്രതികരണം ലഭിച്ചതോടെ വീടുകളുടെ എണ്ണം ഇരട്ടിയായി ഉയര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍തലത്തില്‍ സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്‌നേഹത്തോടെ അത് നിരസിക്കുകയായിരുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒട്ടേറെ പ്രവര്‍ത്തകര്‍ സഹായിക്കാനുണ്ട്. അത് കൊണ്ട് തന്നെ ഇത് മറ്റ് സഹായങ്ങള്‍ ഇല്ലാതെ തന്നെ മുന്നോട്ട പോകാന്‍ സഹായകരമാകുമെന്ന് സംഘാടര്‍ക്ക് മനസിലായി.വീട് വെച്ച നല്‍കിയതില്‍ 30 ശതമാനത്തിലേറെയും അമുസ്ലിംഗകള്‍ക്കാണ്.

ആലിപ്പറമ്പിലെ സദാനന്ദന്‍, മോങ്ങത്തെ വേലുആശാരി, ഇരിങ്ങാമൂലയിലെ രവി, കോട്ടക്കലിലെ പുഷ്പലത, മങ്കടയിലെ തങ്കച്ചന്‍,എടക്കരയിലെ സുജിത്ത് തുടങ്ങി ആയിരക്കണക്കിന് വീടുകള്‍ ഈ പദ്ധതിയിലൂടെ നല്‍കി കഴിഞ്ഞു. ജീവിതത്തില്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത പാണക്കാട്ടെ നിലാവ് 2009 ആഗസ്റ്റ് 1 (ശഅ്ബാന്‍ 10) ന് രാത്രി 08.40 ഓടെയാണു നമ്മോട് വിടപറഞ്ഞ്‌പോവയത്.

 

Sharing is caring!