ചാകര പ്രതീക്ഷയില്‍ ബോട്ടുകള്‍ കടലിലേക്കിറങ്ങി

ചാകര പ്രതീക്ഷയില്‍ ബോട്ടുകള്‍ കടലിലേക്കിറങ്ങി

 

മലപ്പുറം: ഒന്നര മാസത്തെ ട്രോളിംഗ് നിരോധനം ഇന്നലെ അവസാനിച്ചതോടെ ചാകര പ്രതീക്ഷിച്ച് പ്രതീക്ഷിച്ച് ബോട്ടുകള്‍ കടലിലേക്കിറങ്ങി. ഒന്നര മാസം നീണ്ടു നിന്ന പഞ്ഞമാസത്തിന് അറുതി നല്‍കിയാണ് സംസ്ഥാനത്തെ മത്സൃ ബന്ധന യാനങ്ങള്‍ മനം നിറയെ പ്രതീക്ഷകളുമായി കടലിലേക്കിറങ്ങുന്നത്. ജില്ലയിലെ പ്രധാനമത്സ്യ ബന്ധന കേന്ദ്രമായ പൊന്നാനി ഫിഷിംഗ് ഹാര്‍ബറില്‍ നിന്നും നൂറോളം ബോട്ടുകയാണ് മത്സൃ ബന്ധനത്തിനായി പുറപ്പെടുന്നത്. 45 ദിവസത്തെട്രോളിംഗ് നിരോധന കാലയളവില്‍ മിക്ക ബോട്ടുകളും അറ്റകുറ്റപണികളും, നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയാണ് കടലിലേക്കിറങ്ങുന്നത്.ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പലരും അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചത്. പലരും വായ്പ എടുത്തും, സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് അറ്റകുറ്റപണിക്കുള്ള തുക കണ്ടെത്തിയത്. ട്രോളിംഗ് നിരോധനത്തിനു ശേഷമുള്ള മാസങ്ങള്‍ മത്സ്യസമൃദ്ധിയുടേതാകുമെന്ന പ്രതീക്ഷയിലാണ് കടം വാങ്ങിച്ചും ബോട്ടുകള്‍ നവീകരിച്ചത്.കഴിഞ്ഞ മത്സ്യ ബന്ധന സീസണ്‍ മത്സൃ തൊഴിലാളികള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നില്ല. വലിയ മത്സ്യങ്ങളുടെ ലഭ്യതക്കുറവും, മത്സ്യങ്ങള്‍ക്ക് വില ലഭിക്കാത്തതും നഷ്ടങ്ങളാണ് വരുത്തിവെച്ചത്. അഴിമുഖത്തും,ആഴക്കടലിലും നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങള്‍ തൊഴിലാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. പൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണല്‍തിട്ടകളും ബോട്ടുകള്‍ക്ക് ഭീഷണിയാവുന്നുണ്ട്. മണല്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാറിനോട് പല തവണ ആവശ്യപ്പെട്ടിട്ടും ഇതൊന്നും യാഥാര്‍ത്ഥ്യമാവാത്തത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.കൂടാതെ മണല്‍തിട്ടയില്‍ തട്ടി തകരുന്ന ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും ലക്ഷങ്ങളുടെ കടബാധ്യതയാണ് വരുത്തി വെക്കുന്നത്. എന്നാല്‍ ഇത്തവണ കടലമ്മ കനിഞ്ഞാല്‍ നല്ലൊരു നാളെയെന്ന സ്വപ്നവും പേറിയാണ് മത്സ്യത്തൊഴികള്‍ കടലിലേക്കിറങ്ങുന്നത്.

 

Sharing is caring!