റബീയുള്ളയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

റബീയുള്ളയെ തട്ടിക്കൊണ്ടുപോകാന്‍  ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

മലപ്പുറം: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ.ടി റബീയുള്ളയെ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം. കേസിലെ രണ്ടാം പ്രതിയായ കാസര്‍കോഡ് ഹാജറാ ബാഗ് കെഎസ് അബ്ദുറഹിമാന്‍ എന്ന അര്‍ഷാദിന്(45) കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചതിനു പിന്നാലെയാണു ബി.ജെ.പി നേതാവ് അടക്കമുള്ള ബാക്കിയുള്ള ആറു പ്രതികള്‍ക്ക് ഇന്നു ജാമ്യം ലഭിച്ചത്.

ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറിയും ബാംഗ്ലൂര്‍ റിച്ച് മൗണ്ട് സ്വദേശിയുമായ അസ്‌ലം ഗുരുക്കള്‍(48), ബാംഗ്ലൂരു ശേഷാദ്രിപുരം റിസല്‍ദാര്‍ സ്്ട്രീറ്റ് ഉസ്മാന്‍(29), കുടക് സോമവാര്‍പേട്ട് ചൗദേശ്വരി ബ്ലോക്ക് മുഹമ്മദ് റിയാസ്, ബംഗ്ലൂരു ആര്‍ജെ നഗര്‍ മുത്തപ്പ ബ്ലോക്ക് സുകുമാരന്‍(43), ബംഗ്ലൂരു ബക്ഷി ഗാര്‍ഡന്‍ ടിസിഎം റോയല്‍ റോഡ് രമേശ്, അസ്‌ലം ഗുരുക്കളുടെ ഗണ്‍മാനും കര്‍ണാടക പോലീസുദ്യോഗസ്ഥനുമായ ബംഗ്ലൂരു ചാമരാജ് പേട്ട് കേശവമൂര്‍ത്തി(48) എന്നിവര്‍ മലപ്പുറം ജെ.എഫ്.സി.എം കോടതി ഇന്നു ജാമ്യം അനുവദിച്ചത്.

ഇന്നു ജാമ്യം അനുവദിച്ച ആറു പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കഴിഞ്ഞ 24നാണ് ഏഴംഗ സംഘം റബീഉല്ലയുടെ ഈസ്റ്റ് കോഡൂരിലെ വീട്ടിലേക്ക് മുന്നു വാഹനങ്ങളിലെത്തി അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. വാഹനങ്ങളും ഒരു തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേ സമയം കേസന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേരെ ചോദ്യംചെയ്യാനുണ്ടെന്നും കേസിന്റെ മേല്‍നോട്ടചുമതല വഹിക്കുന്ന മലപ്പുറം ഡി.വൈ.എസ്.പി: ജലീല്‍ തോട്ടത്തില്‍ മലപ്പുറം ലൈഫിനോട് വ്യക്തമാക്കി.

 

Sharing is caring!