ഓഫീസില്‍ നിന്നും മുങ്ങുന്നവര്‍ക്കെതിരെ നടപടിയുമായി ജില്ലാകലക്ടര്‍

ഓഫീസില്‍ നിന്നും മുങ്ങുന്നവര്‍ക്കെതിരെ നടപടിയുമായി ജില്ലാകലക്ടര്‍

മലപ്പുറം: സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ വരുന്നതും പോകുന്നതും തോന്നിയപടി. സംഭവം ശ്രദ്ധയില്‍പെട്ട ജില്ലാകലക്ടര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സിവില്‍ സ്‌റ്റേഷന്‍ കവാടത്തിലും വിവിധ സ്ഥലങ്ങളിലും ക്യാമറ സ്ഥാപിച്ച് ജില്ലാ കലക്ടര്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. ക്യാമറയിലെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് ചേംബറിലിരുന്ന് കാണാനാവും.  രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയമെങ്കിലും റവന്യൂ വകുപ്പ് ഒഴികെ മിക്ക ഓഫീസ് ജീവനക്കാരും സമയക്രമം പാലിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.   റവന്യൂ വകുപ്പിന് കീഴിലുള്ള ജീവനക്കാര്‍ക്ക് പഞ്ചിങ് ഉള്ളതിനാല്‍ സമയക്രമം പാലിക്കാന്‍ നിര്‍ബന്ധിതരാണ്.

ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ ജീവനക്കാര്‍ക്ക് വൈകി വരുന്നത് സംബന്ധിച്ച താക്കീത് നല്‍കി. നിലവില്‍ പല ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ രാവിലെ 11.30ഓടെ മാത്രമാണ് എത്തുന്നത്. വൈകീട്ട് 3.30 ഓടെ തിരിച്ച് പോവുകയും ചെയ്യും. രാവിലെ നേരത്തെ എത്തുന്നവര്‍ ഉദ്യോഗസ്ഥരെ കാത്ത് മണിക്കുറുകള്‍ കാത്ത് നില്‍ക്കുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. പരാതി ഉയര്‍ന്നതോടെ കര്‍ശന നടപടിക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

അവധി ദിവസത്തിന്റെ തലേ ദിവസം ഉച്ചയ്ക്ക ശേഷവും അവധി കഴിഞ്ഞുള്ള ദിവസം ഉച്ചവരെയും ഓഫീസുകളില്‍ പലരും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസിലെത്തുന്നുവെന്ന് ഓഫീസ് മേധാവികളും ജില്ലാതല ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.  അവധി ദിവസങ്ങളുടെ    പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ കാലതാമസം കൂടാതെ നല്‍കണം.  സര്‍ട്ടിഫിക്കറ്റുകളും മറ്റ് സേവനങ്ങളും സമയ ബന്ധിതമായി ലഭ്യമാക്കണം.  ഇവ ലഭിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ജനങ്ങള്‍ക്ക് 2012ലെ സേവനാവകാശ നിയമ പ്രകാരം പരാതി നല്‍കി നഷ്ടപരിഹാരം തേടാവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Sharing is caring!