നന്ദി പറയാന്‍ ജുനൈദിന്റെ ഉമ്മ തങ്ങളുടെയടുത്തെത്തി

മലപ്പുറം: ട്രെയിന്‍ യാത്രയ്ക്കിടെ വര്‍ഗീയ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട ജുനൈദിന്റെ ഇളയ സഹോദരന്റെ വിദ്യാഭ്യാസം മുസ്ലിം ലീഗ് ഏറ്റെടുക്കും. ജുനൈദിന്റെ കുടുംബത്തിന് കേസ് നടത്തുന്നതിനുള്ള നിയമ സഹായം നല്‍കുന്നതിന് പുറമേയാണിത്. ജുനൈദിന്റെ മരണത്തെത്തുടര്‍ന്നുള്ള നിയമപോരാട്ടങ്ങള്‍ക്കും, മറ്റ് സഹായങ്ങള്‍ക്കും നന്ദി പറയാന്‍ ഇന്നലെ ജുനൈദിന്റെ അമ്മയും, സഹോദരനും, ബന്ധുക്കളുമടങ്ങിയ സംഘം മലപ്പുറത്ത് എത്തിയിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്മാന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയേയും കണ്ട് ഇവര്‍ നന്ദി അറിയിച്ചു.
ജനൈദിന്റെ മാതാവ് സൈറ, ഇളയ സഹോദരന് ഫൈസല്‍, സഹോദരീ ഭര്‍ത്താവ് മുഹമ്മദ് നഫീസ്, ബന്ധുക്കളായ മുഹമ്മദ് അസ്ഹറുദീന്, അബ്റാര്‍ എന്നിവരാണ് മലപ്പുറത്തെത്തിയത്. ഹരിയാന സര്‍ക്കാര്‍ ജുനൈദിന്റെ നീതിക്ക് വേണ്ടി നില്ക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും അതില്‍ ആത്മാര്‍ഥതയില്ലെന്ന് ജുനൈദിന്റെ മാതാവ് പറഞ്ഞു. പ്രതികളും, സര്‍ക്കാരും ഒരേ പാര്‍ട്ടിയുടെ ആള്‍ക്കാരാണെന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.
കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുവെന്ന ആശങ്കയും ജുനൈദിന്റെ കുടുംബം പങ്കുവെച്ചു. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകമല്ല നടന്നതെന്ന് പ്രഥമദൃഷ്യാ തന്നെ വ്യക്തമാണ്. ട്രെയിനില്‍ സീറ്റ് ചോദിച്ചവര്‍ക്ക് ജുനൈദ് ഇരിക്കാന്‍ സ്ഥലം നല്‍കിയതാണ്. എന്നാല്‍ ഇവരുടെ ഭാഗത്തു നിന്ന് തീര്‍ത്തും വര്‍ഗീയമായ പ്രതികരണമാണ് ഉണ്ടായത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതും, ജുനൈദിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദളിത്ന്യൂനപക്ഷ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സഭ തീരുമാനിച്ചിട്ടുണ്ട്. ഒരു ദിവസം നീളുന്ന ചര്‍ച്ചയില്‍ ജുനൈദിന്റെ കുടുംബത്തിന്റെ വേദനയും സഭയില്‍ പങ്കുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജുനൈദിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്കാന് മുസ്ലിം ലീഗ് സന്നദ്ധമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജുനൈദിന്റെ മാതാവിനെ അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈര്‍, എം എസ് എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഹമ്മദ് സാജു എന്നിവര്‍ ജുനൈദിന്റെ കുടുംബത്തിനെ അനുഗമിച്ചു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]