ചിറ്റമ്മനയം; പ്രവാസികളും കരിപ്പൂരിനെ അവഗണിക്കുന്നു

ചിറ്റമ്മനയം; പ്രവാസികളും കരിപ്പൂരിനെ അവഗണിക്കുന്നു

മലപ്പുറം: മലബാറുകാരുടെ ആശ്രയ കേന്ദ്രമായ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അധികൃതരുടെ ചിറ്റമ്മനയം തുടരുന്നതിനിടയില്‍ പ്രവാസികളും കരിപ്പൂരിനെ അവഗണിക്കുന്നു.
കാര്‍ഗോ ഇറക്കുമതിക്കു കരിപ്പൂരില്‍ ഡോര്‍ ടു ഡോര്‍ സര്‍വീസ് ഇല്ലാത്തതിനാലാണു മലപ്പുറത്തെ പ്രവാസികള്‍ അടക്കമുള്ളവര്‍ കരിപ്പൂരിനെ അവഗണിച്ച് ചെന്നൈ, ബംഗളൂരു അടക്കമുള്ള വിമാനത്തവളങ്ങളെ കൊറിയര്‍ സര്‍വീസിന് ആശ്രയിക്കുന്നത്. മലപ്പുറത്തെ പ്രവാസികള്‍ക്കു ഏറെ ആശ്വാസകരമാകുന്ന കാര്‍ഗോ ചരക്ക് ഇറക്കുമതിക്കു ഡോര്‍ ടു ഡോര്‍ സര്‍വീസ് നടപ്പാക്കണമെന്ന ആവശ്യങ്ങള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇന്നും നടപ്പായില്ല.

നിലവില്‍ ഒരുമാസം 120ടണ്ണോളം മാത്രമാണു കരിപ്പൂര്‍ വിമാനത്തവളംവഴി കാര്‍ഗോ ഇറക്കുമതി നടക്കുന്നത്. നിലവില്‍ കരിപ്പൂരിലെ രണ്ടുദിവസത്തേ കാര്‍ഗോ കയറ്റുമതി ഇതില്‍കൂടുതലാണ്. ദിവസം രണ്ടു ടണ്‍വരെമാത്രമാണു ഇറക്കുമതിയുള്ളുവെന്നും കാര്‍ഗോയൂണിറ്റ് അധികൃതര്‍ വ്യക്തമാക്കി.
കൊറിയര്‍ വഴിയെത്തുന്ന സാധനങ്ങളാണ് പ്രധാന ഇറക്കുമതിചെയ്യുന്നത്.

2012-13ല്‍ കരിപ്പൂരില്‍ 27612 ടണ്‍ ചരക്ക് നീക്കം നടന്നതു 2013-14ല്‍ 22898 ടണ്‍ ആയി കുറഞ്ഞു. കെ.എസ്.ഐ.ഇ. എയര്‍പോര്‍ട്ട് അതോറിട്ടിക്ക് നല്‍കാനുള്ള ഫീസിലും കുടിശികയുണ്ട്. വിമാനത്താവള ഡയറക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് 40 ലക്ഷം രൂപ നല്‍കിയെങ്കിലും കുടിശിക തീര്‍ക്കാനായില്ല. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയാല്‍ ഏറ്റവുമധികം ബാധിക്കുന്നത് കരിപ്പൂരിനെയാകും. 40 ശതമാനം യാത്രക്കാര്‍ കരിപ്പൂരിന് നഷ്ടപ്പെടുമെന്നാണ് വിലയിരുത്തുന്നത്. കാര്‍ഗോയിലും വന്‍കുറവുണ്ടാകുമെന്നും കാര്‍ഗോയൂണിറ്റ് അധികൃതര്‍ ഭയപ്പെടുന്നു.

കരിപ്പൂര്‍ വിമാനത്തവളംവഴിയുള്ള കാര്‍ഗോ കയറ്റുമതിയില്‍ വീണ്ടും ചെറിയ ഉണര്‍വുണ്ടായെങ്കിലും പഴയ സ്ഥിയിലേക്കെത്താനായിട്ടില്ല. രണ്ടുമാസം മുമ്പുവരെ 35ടണ്‍ മാത്രം കാര്‍ഗോ കയറ്റുമതി നടന്നിരുന്ന കരിപ്പൂരില്‍ ഇന്നു 5560 ടണ്‍വരെയാണു ദിവസം കയറ്റുമതി നടക്കുന്നത്. അറ്റുക്കുറ്റപ്പണികള്‍ക്കുശേഷം വിമാനത്തവളം തുറന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചെറിയ വിമാനങ്ങള്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചതോടെയാണുകയറ്റുമതി വര്‍ധിച്ചത്.

എന്നാല്‍ വലിയവിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന കരിപ്പൂരിന്റെ പ്രതാപകാലത്തു ദിവസം 85ടണ്‍വരെ ദിവസം കയറ്റുമതി നടന്നിരുന്നു. വലിയ വിമാനങ്ങളുടെ സര്‍വീസ് വീണ്ടും ആരംഭിച്ചാല്‍ ഇതില്‍കൂടുതല്‍ കയറ്റുമതി ഇന്നു നടത്താനാകുമെന്ന പ്രതീക്ഷയിലാണു കരിപ്പൂരിലെ കാര്‍ഗോയൂണിറ്റ്. നിലവില്‍ ഒരുചെറിയവിമാനത്തില്‍ രണ്ടര മുതല്‍ നാലര ടണ്‍വരെ ചരക്കുകളാണു കയറ്റിമതി ചെയ്യുന്നത്. പഴങ്ങളും പച്ചക്കറികളുമാണ് കരിപ്പൂരില്‍ നിന്ന് കയറ്റുമതിചെയ്യുന്ന 98ശതമാനവും.

വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചാല്‍ ഒരുസര്‍വീസില്‍ 15ടണ്‍വരെ കയറ്റുമതിചെയ്യാനാകും. വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂരില്‍ നിര്‍ത്താക്കുന്നതുവരെ എയര്‍ഇന്ത്യാ ജിദ്ദ സര്‍വീസ്, സൗദി എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ് എന്നീ വലിയ വിമാനങ്ങളിലായി 15ടണ്‍വരെ കയറ്റുമതി ചെയ്തിരുന്നു. തുടര്‍ന്നു വലിയവിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കിയതോടെയാണു കരിപ്പൂരിലെ കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നത്.

ഗള്‍ഫ്രാജ്യങ്ങളിലേക്കുള്ള പച്ചക്കറികളാണു കരിപ്പൂര്‍വഴികൂടുതല്‍പോകുന്നത്. 2012-13ല്‍ 27612 ടണ്‍ കാര്‍ഗോ വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്ത് 201516 ആയപ്പോഴേക്കും ഇതു 13355 ടണ്ണായി കുറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കെ.എസ്.ഐ.ഇ ക്കു കീഴിലാണു ചരക്കുനീക്കം നടക്കുന്നത്. 201415ല്‍ 22848 ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തിരുന്നത് 201516ല്‍ 13355 ടണ്‍ ആയി. വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതോടെ ജിദ്ദയിലേക്കും റിയാദിലേക്കുമുള്ള കയറ്റുമതിയാണു ഇല്ലാതായിരുന്നത്.
അതോടൊപ്പം കരിപ്പൂര്‍ വിമാനത്താവളം വഴിയുളള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചട്ടും നഷ്ടവും വര്‍ധിച്ചുവരികയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു ഇത്തവണ യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധിച്ചിട്ടും വിമാനത്തവളത്തിന്റെ നഷ്ടം 1.35 കോടി രൂപയില്‍ നിന്നു 4.6 കോടിയായി വര്‍ധിച്ചിരുന്നു.

 

Sharing is caring!