സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ പ്രതികളെ കുറിച്ച് സൂചന

സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ പ്രതികളെ കുറിച്ച് സൂചന

മലപ്പുറം: തീരദേശ മേഖലയായ ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തില്‍ അനിഷ്ടസംഭവങ്ങള്‍ തടയാന്‍ പോലീസ് കനത്ത ജാഗ്രതയില്‍. പ്രദേശത്ത് തിരൂര്‍ ഡിവൈഎസ്പി വി.എ ഉല്ലാസിന്റെ നേതൃത്വത്തില്‍ പോലീസ് കനത്ത കാവലാണ്. ഉണ്യാല്‍ കിണറ്റിങ്ങല്‍ അസൈനാറിന്റെ മകന്‍ അഫ്‌സല്‍ എന്ന അക്കു (28)വിനാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ഇന്നലെ വെട്ടേറ്റത്.

കാലുകള്‍ക്കും കൈകള്‍ക്കു വെട്ടേറ്റു ഗുരുതര പരിക്കുകളോടെ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. ആക്രമികളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.പ്രതികളില്‍ ചിലരെ കുറിച്ചു പോലീസിന് സൂചന ലഭിച്ചു.ഏതാനും പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഉണ്യാലില്‍ സിപിഎം -ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നു സമാധാന ശ്രമങ്ങള്‍ നടന്നു വരുന്നതിനിടെയാണ് തീരദേശവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും അക്രമം ഉടലെടുത്തത്. ബുധനാഴ്ച രാവിലെ പതിനെന്നുമണിയോടെ കൂട്ടായില്‍ നിന്നു സ്‌കൂട്ടറില്‍ ഉണ്യാലിലേക്കു വരുന്നതിനിടെ പറവണ്ണ ആലിന്‍ചുവടില്‍ വച്ച് കാറില്‍ എത്തിയ ഒരു സംഘം സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയും ഈ സമയം സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചു നിന്ന സംഘം അഫ്‌സലിനെ വെട്ടി പരിക്കേല്‍പ്പിക്കുയായിരുന്നു. അവശനായി കിടന്ന ഇയാളെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

കുറ്റിക്കാട്ടില്‍ നിന്നു വെട്ടാനുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. സിപിഎം പ്രവര്‍ത്തകനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് താനൂരിലെ തീരദേശ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഇന്നു ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്.

താനൂര്‍ നിയോജകമണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളായ താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍, എന്നിവിടങ്ങളിലും താനൂര്‍ നഗരസഭാ പരിധിയിലുമാണ് എല്‍ഡിഎഫ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയതായി എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

 

Sharing is caring!