സംഘപരിവാറിനെ വിമര്‍ശിക്കുന്ന മാഗസിനെതിരെ എം എസ് എഫ്

സംഘപരിവാറിനെ വിമര്‍ശിക്കുന്ന മാഗസിനെതിരെ എം എസ് എഫ്

വളാഞ്ചേരി: സംഘപരിവാറിനെ വിമര്‍ശിച്ചുവെന്ന പേരില്‍ കോളേജ് മാഗസിന് എം എസ് എഫ് വിലക്ക്. വളാഞ്ചേരി മജ്‌ലിസ് കോളേജില്‍ എസ് എഫ് ഐ പുറത്തിറക്കിയ മാഗസിനാണ് മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന മാനേജ്‌മെന്റും, എം എസ് എഫും വിലക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ വിലക്ക് അവഗണിച്ച് എസ് എഫ് ഐ മാഗസിന്‍ പുറത്തിറക്കി.

21 വര്‍ഷമായി എം എസ് എഫ് ഭരിച്ചിരുന്ന ക്യാംപസ് കഴിഞ്ഞ വര്‍ഷമാണ് എസ് എഫ് ഐ പിടിച്ചെടുത്തത്. സംഘപരിവാറിനെ കടന്നാക്രമിച്ച് വാഗ എന്ന പേരിലാണ് എസ് എഫ് ഐ മാഗസിന്‍ തയ്യാറാക്കിയത്. മജ്‌ലിസ് കോളേജിന്റെ മാനേജ്‌മെന്റും, പ്രിന്‍സിപ്പളും എം എസ് എഫിന്റെ ആവശ്യപ്രകാരം മാഗസിന്‍ പ്രകാശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

മുസ്ലിം ലീഗ് ഏറ്റെടുത്ത രോഹിത് വെമൂല, റിയാസ് മൗലവി, ജുനൈദ്, കൊടിഞ്ഞി ഫൈസല്‍ എന്നീ സംഘപരിവാറിന്റെ നയങ്ങളുടെ ഇരകള്‍ക്ക് സമര്‍പ്പിച്ചാണ് മാഗസിന്‍ തുടങ്ങുന്നത്. ഇവരുടെയെല്ലാം മരണത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗതെത്തിയ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന തന്നെയാണ് മാഗസിനെതിരെ എതിര്‍പ്പുമായി രംഗതെത്തിയതും. സ്റ്റുഡന്റ് എഡിറ്റര്‍ റഫീഖ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് നല്‍കിയാണ് മാഗസിന്‍ പ്രകാശനം നിര്‍വഹിച്ചത്.

Sharing is caring!