സമാധാനന്തരീക്ഷം തിരിച്ചു പിടിക്കാനാകാതെ താനൂര്‍ തീരദേശം

സമാധാനന്തരീക്ഷം തിരിച്ചു  പിടിക്കാനാകാതെ താനൂര്‍ തീരദേശം

താനൂര്‍: കൈവിട്ടുപോയ സമാധാനന്തരീക്ഷം തിരിച്ചു പിടിക്കാനാകാതെ താനൂര്‍ തീരദേശം. സമാധാന ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെ താനൂരിലും ഉണ്യാലിലും സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രണ്ടിടത്തും ഓരോ സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് ഗുരുതരമായ വെട്ടേറ്റത്. താനൂരില്‍ ആല്‍ ബസാര്‍ ഉണ്ണിച്ചിന്റെ പുരക്കല്‍ ഹുദൈഫിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പരിക്കേറ്റയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്യാലില്‍ കിണറ്റിങ്ങല്‍ അക്കു എന്ന അഫ്സലിനാണ് വെട്ടേറ്റത്. രാവിലെ 11 മണിയോടെയാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ തടഞ്ഞു നിര്‍ത്തിയാണ് ഒരു സംഘം ആലിന്‍ ചുവട് ഭാഗത്ത് വെച്ച് വെട്ടിപരിക്കേല്‍പ്പിച്ചത്. കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ അഫ്സലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഴ്ച ഇരു പ്രദേശങ്ങളിലെയും രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം സ്ഥാപിക്കുന്നതിനായി സര്‍വ്വകക്ഷി സമാധാന യോഗങ്ങള്‍ ചേര്‍ന്നിരുന്നു. അക്രമത്തിന് മുതിരുന്നവരെ ഒറ്റപ്പെടുത്താനും രാഷ്ട്രീയ പിന്തുണ നല്‍കാതിരിക്കുവാനും വി. അബ്ദുറഹിമാന്‍ എം.എല്‍.എയയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ജില്ലാ കലക്ടര്‍, എസ്.പി, ആര്‍.ഡി.ഒ, തിരൂര്‍ ഡി.വൈ.എസ്.പി, താനൂര്‍ സി.ഐ, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കന്മാര്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. ഇതിനിടയില്‍ രണ്ട് പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അക്രമികളെ ഒറ്റപ്പെടുത്തണം:
വി. അബ്ദുറഹിമാന്‍ എം.എല്‍.എ

താനൂര്‍: അക്രമികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കണമെന്ന് വി. അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു. താനൂരിലെ സമാധാനവും വികസനവും നിലനിര്‍ത്താന്‍ വേണ്ടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എം.എല്‍.എ യുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. സമാധാനത്തിന് എതിര് നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അക്രമികള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും തീരുമാനമെടുത്തിരുന്നു. ഇതിനായി പ്രത്യേകമായി മൂന്ന് ഗ്രാമസഭാ യോഗങ്ങള്‍ നടക്കുകയും ചെയ്തു. ഇതിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. ഇത് ന്യായീകരിക്കാനാവില്ല. ഒറ്റകെട്ടായി ഇത്തരം ചെയ്തികളെ എതിര്‍ക്കണം. സമാധാന കാംക്ഷികളായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നവര്‍ക്കെതിരെ ചെറുത്ത് തോല്‍പ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

 

Sharing is caring!