സംഘം എത്തിയത് റബീയുള്ളയെ അപായപ്പെടുത്താനോ?

സംഘം എത്തിയത് റബീയുള്ളയെ അപായപ്പെടുത്താനോ?

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായി ഡോ.കെ.ടി റബീഉള്ളയുടെ വസതിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സംഘത്തിനെതിരെ പോലീസ് കേസെടുത്തു. റബീയുള്ളയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്. പിടിയിലായവരില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.കെ.ടി റബീഉള്ളയുടെ വസതിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിപിക്കുകയായിരുന്നു.

മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ വിശ്രമത്തിലുള്ള ഡോ.റബീഉള്ളയെ കാണാനെന്ന വ്യാജേന കാസര്‍ഗോഡ് സ്വദേശികളാണ് ഇന്നു രാവിലെ പിടിയിലായത്. രാവിലെ ആറുമണിയോടെ ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ്പ്രസിഡന്റ് ഹസന്‍ ഗുരിക്കളുടെ നേതൃത്വത്തിലാണ് മൂന്നു വാഹനങ്ങളിലായി സംഘം ഈസ്റ്റ് കോഡൂരിലെത്തിയത്. റബീഉള്ളയെ കാണമെന്നു ആവശ്യപ്പെട്ട ഇവരോടു ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍, അദ്ദേഹം വിശ്രമത്തിലാണെന്നും ഇപ്പോള്‍ കാണാനാകില്ലെന്നും പറഞ്ഞതോടെ സംഘത്തിലുള്ളവര്‍ വീടിന്റെ മതില്‍ ചാടി അകത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ സെക്യൂരിറ്റിക്കാര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും അക്രമികളെ വളഞ്ഞിട്ടു പിടികൂടുകയുമായിരുന്നു. സംഘമെത്തിയ രണ്ടു വാഹനങ്ങള്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. പിടിക്കപ്പെടുമെന്നായപ്പോള്‍ ഏതാനും പേര്‍ വന്ന വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു. ഇതിനിടെ നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മലപ്പുറം പോലീസ് മുന്നു പേരെ കസ്റ്റഡിയിലെടുത്തു.

ഏതാനും ദിവസങ്ങളായി കോഡൂരിലെ വസതിയില്‍ ചികില്‍സയിലും വിശ്രമത്തിലുമായി കഴിയുന്ന റബീഉള്ളയെ അപായപ്പെടുത്താന്‍ വേണ്ടിയാണ് സംഘമെത്തിയതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞു റബീഉള്ളയുടെ മാനേജര്‍മാര്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഡോ.റബീഉള്ള എവിടെയാണെന്നതിനെ കുറിച്ച് ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അദ്ദേഹം വിദേശരാജ്യത്ത് ചികില്‍സയിലാണെന്നും ഗള്‍ഫില്‍ വീട്ടുതടങ്കലിലാണെന്നും അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ അഭ്യൂഹങ്ങളെ തള്ളി അദ്ദേഹം ഞായറാഴ്ച ഫേസ്ബുക്കില്‍ സ്വന്തം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താന്‍ വിശ്രമത്തിലാണെന്നും ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് കുറച്ച് ദിവസത്തേക്ക് വിട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തിമാക്കിയിരുന്നു.

അക്രമികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമായിട്ടില്ല. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കം അക്രമത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. റബീഉള്ളയുടെ കുടുംബാംഗങ്ങളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെത്ത മൂന്നു പേരെ മലപ്പുറം ഡിവൈഎസ്പിയുടെയും സിഐയുടെയും നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

 

Sharing is caring!