നാലുവര്‍ഷമായി ശമ്പളമില്ല; പുതിയഹയര്‍സെക്കന്ററി അധ്യാപകര്‍ അനിശ്ചിതകാല സമരത്തിന്

നാലുവര്‍ഷമായി ശമ്പളമില്ല; പുതിയഹയര്‍സെക്കന്ററി അധ്യാപകര്‍ അനിശ്ചിതകാല സമരത്തിന്

മലപ്പുറം: സംസ്ഥാനത്തെ പ്ലസ്ടു സീറ്റുകളുടെ കുറവ് പരിഹരിക്കുന്നതിനായി 2014-15, 2015-16 അധ്യയന വര്‍ഷങ്ങളില്‍ അനുവദിച്ച ഹയര്‍സെക്കന്‍ഡറികളിലെ അധ്യാപക-അനധ്യാപകര്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. തസ്തിക സൃഷ്ട്ടിച്ചു വേതനം നല്‍കുക, ഒന്ന് മുതല്‍ ആറ് വരെയുള്ള പീരീഡുകള്‍ക്ക് തസ്തിക സൃഷ്ടിക്കുന്ന നിലവിലെ മാനദണ്ഡം ഭേദഗതി ചെയ്തതു റദാക്കി മൂന്നും ആറും പീരീഡിനു ജോലിയില്‍ പ്രവേശിച്ച അധ്യാപകരെ സ്ഥിരപ്പെടുത്തുക,  ആദ്യത്തെ രണ്ടു വര്‍ഷത്തെ ഗസ്റ്റ് വേതനം മുഴുവന്‍ അധ്യാപകര്‍ക്കും നല്‍കുക. നാലു വര്‍ഷമായി ജോലിയില്‍ പ്രവേശിച്ച അധ്യാപകരെ ഇന്റര്‍വ്യൂ എന്ന പ്രഹസനത്തില്‍ നിന്നും ഒഴിവാക്കുക എന്നീ ആവ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകര്‍ സമരത്തിലേക്കിറങ്ങുന്നത്.  ഗവര്‍മെന്റ്, എയ്ഡഡ് മേഖലയില്‍ രണ്ടു ഘട്ടങ്ങളിലായി 2014-15, 2015-16 അധ്യയന വര്‍ഷങ്ങളിലാണ് പുതുതായി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്. ഒരേ ഉത്തരവില്‍ ആരംഭിച്ച സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി കളില്‍ തസ്തിക സൃഷ്ട്ടിച്ച സര്‍ക്കാര്‍ അതെ ഉത്തരവില്‍ പ്രവര്‍ത്തനം ആരംഭിച്ച പുതിയ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ തസ്തിക സൃഷ്ടിക്കാതെ അനാവശ്യമായി നീട്ടികൊണ്ടു പോവുകയാണ്. 2014, 2015  അധ്യയന വര്‍ഷത്തെ ഗസ്റ്റ് വേതനം നല്‍കാനുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷം ഒക്ടോമ്പര്‍ 31 നു ഇറങ്ങിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു പല അധ്യാപകര്‍ക്കും ആദ്യത്തെ രണ്ടു വര്‍ഷത്തെ ഗസ്റ്റ് വേതനം പോലും ലഭിച്ചിട്ടില്ല. ഇവിടെ നിയമിച്ച അധ്യാപകര്‍ക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തത്വത്തില്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അത് തടഞ്ഞു വെക്കുകയായിരുന്നു.സ്ഥിര നിയമനവും തസ്തിക സൃഷ്ടിക്കുന്നതും വൈകുന്തോറും പ്രായ പരിധി കഴിഞ്ഞു നിയമനം നേടാന്‍ പല അധ്യാപകര്‍ക്കും സാധിക്കില്ല. ഹൈസ്‌കൂളില്‍ നിന്നും യോഗ്യത നേടിയ പലരും ക്ലെയിം ഉന്നയിക്കുന്നതോടെ നേരിട്ട് നിയമനം നേടിയ അധ്യാപകര്‍ പുറത്തു പോകേണ്ടി വരുന്ന സ്ഥിതിയും നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കുണ്ടാവും. ഒന്ന് മുതല്‍ ആറ് വരെയുള്ള പീരീഡുകള്‍ക്ക് തസ്തിക സൃഷ്ഠിക്കുന്നതിനു നിലവിലെ മാനദണ്ഡം ഭേതഗതി ചെയ്തതിനാല്‍ നാലു വര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിച്ച പല അധ്യാപകരും ഇപ്പോള്‍ തന്നെ യാതൊരു ശമ്പളവുമില്ലാതെ പുറത്തു പോക്കേണ്ടി വന്നു.  2500 ത്തോളം വരുന്ന അധ്യാപകരാണ് ഇതുവരെ ശമ്പളമോ മറ്റു ആനുകൂല്യവും ഇല്ലാതെ ജോലിയില്‍ തുടുന്നതെന്നും എല്ലാ യോഗ്യതകളോടും കൂടി നിയമിക്കപ്പെട്ട് മറ്റു അധ്യപകര്‍ ചെയ്യുന്ന ജോലികളെ സമാനമായി തന്നെ ജോലി ചെയ്തു വരുന്ന അധ്യാപകര്‍ക്ക് ഇതുവരെയും വേതനം ലഭിക്കാത്തതു കടുത്ത മനുഷ്യാവകാശ നിഷേധമാണ്. നിത്യ വിര്‍ത്തിക്കു വേണ്ടി ആത്മാഭിമാനം പോലും പണയപ്പെടുത്തേണ്ടി വരുന്ന ദുരിതത്തിലേക്ക് കേരളത്തിലെ ഒരു വിഭാഗം ഹയര്‍ സെക്കന്ററി അധ്യാപകരെ സര്‍ക്കാര്‍ വലിച്ചിഴക്കുകയാണെന്നും നോണ്‍ അപ്രൂവ്ഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ് സുനിമോന്‍, സെക്രട്ടറി ഇര്‍ഷാദ് പനോളി, ട്രഷറര്‍ എസ്.എസ് അഭിലാഷ് എന്നിവര്‍ പറഞ്ഞു. സമരം ആരംഭിക്കുന്നതോടെ പുതുതായി ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെട്ട സ്‌കൂളുകളും അധികമായി അനുവദിക്കപ്പെട്ട ഹയര്‍സെക്കന്‍ഡറി ബാച്ചുകളും നിര്‍ത്തിവെക്കേണ്ടി വരും. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങും. സമര രംഗത്തേക്കിറങ്ങും മുമ്പ് പ്രശ്നങ്ങ പരിഹരിക്കാന്‍ ലര്‍ക്കാര്‍ തയ്യാറാവണമെന്നാണ് അധ്യാപകരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനമന്ത്രി, അവരുടെ സെക്രട്ടറിമാര്‍, ആര്‍.ഡി.ഡിമാര്‍, മനുഷ്യാവകാശ കമ്മീഷന്‍, യുവജന കമ്മീഷന്‍, മുഴുവന്‍ ജില്ലാ കലക്ടര്‍മാര്‍, അധ്യാപക സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ക്ക് കത്തു നല്‍കും.

Sharing is caring!