നവാമുകുന്ദ ക്ഷേത്രത്തില്‍ പിതൃമോക്ഷം തേടിയെത്തിയത് ആയിരങ്ങള്‍

നവാമുകുന്ദ ക്ഷേത്രത്തില്‍ പിതൃമോക്ഷം തേടിയെത്തിയത് ആയിരങ്ങള്‍

തിരൂര്‍: കര്‍ക്കടക വാവില്‍ പിതൃമോക്ഷം തേടി ത്രിമൂര്‍ത്തി സംഗമസ്ഥാനമായ തിരുനാവായ നവാമുകുന്ദ ക്ഷേത്രക്കടവില്‍ പതിനായിരങ്ങളെത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. അഥിനു മുമ്പ് തന്നെ ക്ഷേത്ര പരിസരം ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു. വാവുബലിക്കുള്ള രസീതി ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ക്ഷേത്രത്തില്‍ നിന്നും നല്‍കിത്തുടങ്ങിയിരുന്നു. ദേവസ്വത്തിലെ 16 കര്‍മ്മികളാണ് ബലിതര്‍പ്പണത്തിന് കാര്‍മ്മികത്വം വഹിച്ചത്.

ദേവസ്വം വിപുലമായ സൗകര്യങ്ങളാണ് വാവുബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ഒരുക്കിയത്. നിള ഓഡിറ്റോറിയത്തിലും പടിഞ്ഞാറെ ആല്‍ത്തറയ്ക്ക് സമീപവും തിരക്ക് കുറയ്ക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഭക്തര്‍ക്ക് വിശ്രമത്തിനായി ദേവസ്വം സത്രത്തിലും നിള ഓഡിറ്റോറിയത്തിലും സൗകര്യമൊരുക്കി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നവാമുകുന്ദ ഹൈസ്‌കൂള്‍ ഗ്രൗണ്ട്, കൊടയ്ക്കല്‍താഴം മൈതാനം, നിള ഓഡിറ്റോറിയ മൈതാനം എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കി. മഴയും വെയിലും കൊളളാതെ തര്‍പ്പണം നടത്തുന്നതിന് ക്ഷേത്രപരിസരത്തും ക്ഷേത്ര കടവിന്റെ ഭാഗങ്ങളിലും പന്തലൊരുക്കി.

അതീവ സുരക്ഷാ സംവിധാനങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു. നീരീക്ഷണത്തിനായി ക്ഷേത്രപരിസരത്ത് ഒട്ടേറെ കാമറകള്‍ സ്ഥാപിച്ചു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുളള പൊലിസ് സംഘവും തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്തു. കൂടാതെ യന്ത്രവത്കൃത തോണി സര്‍വീസിന്റെ സേവനവും മുങ്ങല്‍ വിദ്ഗദരും സ്ഥലത്ത് ക്യാമ്പ് ചെയ്തു. സേവഭാരതി പ്രവര്‍ത്തകരുടെ സേവനവും ലഭിച്ചു.

 

Sharing is caring!