മലപ്പുറത്ത് മനുഷ്യബോംബ് സ്‌ഫോടനം

മലപ്പുറത്ത് മനുഷ്യബോംബ് സ്‌ഫോടനം

കാളികാവ്: മനുഷ്യബോംബായി പൊട്ടിത്തെറിച്ച് ബന്ധുവിനെ വധിക്കാനുള്ള ശ്രമത്തിനിടെ 63കാരന് ദാരുണാന്ത്യം. വാണിയമ്പലം പെട്രോള്‍ പമ്പിന് മുന്‍വശത്തെ വര്‍ക്ക്‌ഷോപ്പില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. ഏമങ്ങാട് ചേനപ്പടി സലീം (63) ആണ് മരിച്ചത്. ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച ശറഫുദീന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ചാണ് സലീം എത്തിയത്. കത്തിയെടുത്ത് ശറഫുദീനെ ആദ്യം അക്രമിച്ചു. ഇതു തടയുന്നതിനിടയില്‍ ശറഫുദീന് കുത്തേറ്റു. ബഹളം കേട്ട് ആളുകള്‍ എത്തുമ്പോള്‍ ശറഫുദീനെ ബലമായി കെട്ടിപിടിച്ച് നില്‍ക്കുന്ന സലീമിനെയാണ് കണ്ടത്. സലീമിന്റെ ശരീരത്തില്‍ നിന്നും പുകയയരുന്നത് കണ്ട നാട്ടുകാര്‍ പിന്‍മാറുകയായിരുന്നു. ഉടന്‍ തന്നെ ഉഗ്ര ശബ്ദത്തോടെ സലീം പൊട്ടിത്തെറിച്ചു.

ബത്തേരി സ്വദേശിയായ സലീം മതം മാറി ശറഫുദിന്റെ അമ്മായി ആയിശയെ വിവാഹം കഴിച്ചാണ് ഏമങ്ങാട്ടില്‍ താമസമാരംഭിച്ചത്. അഞ്ചു വര്‍ഷത്തോളമായി ഇവര്‍ അകന്നാണ് താമസിക്കുന്നത്. മൂത്തമകളുടെ വിവാഹം സംബന്ധിച്ചും ഇവര്‍ തമ്മില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ശറഫുദീനുമായുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

പാറപൊട്ടിക്കല്‍ തൊഴിലാളിയായ സലീം പാറമടയില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതെന്നാണ് കരുതുന്നത്. ശറഫുദീനെ കുത്തിക്കൊന്ന് സ്വയം പൊട്ടിത്തെറിക്കാനാണ് ശ്രമിച്ചതെന്നാണ് കരുതുന്നത്. വണ്ടൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

Sharing is caring!