രോഗികളുടെ അവകാശം സംരക്ഷിക്കണം: മോദിക്ക് മുന്നില്‍ ഇ അഹമ്മദിന്റെ മക്കള്‍

രോഗികളുടെ അവകാശം സംരക്ഷിക്കണം: മോദിക്ക് മുന്നില്‍ ഇ അഹമ്മദിന്റെ മക്കള്‍

ന്യൂഡല്‍ഹി: ബാപ്പയുടെ ഗതി ആര്‍ക്കും ഇനി വരരുതെന്ന പ്രാര്‍ഥനയോടെ അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. രോഗികളുടെ അവകാശം ഉറപ്പാക്കുന്ന വിധത്തില്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണമെന്ന് ഇ അഹമ്മദിന്റെ മകള്‍ ഡോ ഫൗസിയ ഷെര്‍സാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സഹോദരന്‍ നസീര്‍ അഹമ്മദും ഫൗസിയക്കൊപ്പമുണ്ടായിരുന്നു.

രോഗികളുടെ അവകാശം ഉറപ്പാക്കുന്ന ബില്ല് രാജ്യത്തെ ചികില്‍സാ സംവിധാനത്തെ മെച്ചപ്പെടുത്തുമെന്ന് ഡോ ഫൗസിയ പറഞ്ഞു. ഇവര്‍ പറഞ്ഞ പ്രകാരമുള്ള ബില്ലിലൂടെ രോഗികളുടെ മാത്രമല്ല ഡോക്ടര്‍മാരുടേയും, മറ്റ് ജീവനക്കാരുടേയും അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിയ ഈ നിയമം ഇന്ത്യയില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. നിലവില്‍ ഒരു രോഗിക്ക് തനിക്ക് ആശുപത്രിയില്‍ നിന്ന് നേരിടേണ്ടി വരുന്ന മോശം പെരുമാറ്റത്തിന് നീതി ലഭിക്കണമെങ്കില്‍ ഉപഭോക്ത്ര തര്‍ക്ക പരിഹാര ട്രിബ്യൂണലിനെ സമീപിക്കണം.

രോഗികളുടെ ബന്ധുക്കളും, പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അടങ്ങുന്ന ടീമും തമ്മിലുള്ള വിവര കൈമാറ്റത്തിലെ അവ്യക്തത പലപ്പോഴും രോഗികളുടെ ബന്ധുക്കളെ വിഷമത്തിലാക്കുന്ന കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ബില്ലിനെ സംബന്ധിച്ച് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ഡോ ഫൗസിയ പറഞ്ഞു. ബില്ല് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡോ ഫൗസിയയുടെ ഭാഗത്തു നിന്നുള്ള പിന്തുണയും അദ്ദേഹം തേടി.

Sharing is caring!