ജനങ്ങളുടെ പണം നഷ്ടപെടാന്‍ അനുവദിക്കില്ല – മന്ത്രി കെ.ടി ജലീല്‍

ജനങ്ങളുടെ പണം നഷ്ടപെടാന്‍ അനുവദിക്കില്ല – മന്ത്രി കെ.ടി ജലീല്‍

മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റിക്ക് എതിരെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. സൊസൈറ്റിക്ക് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പണം ലഭിക്കുന്നതിനുള്ള ഉത്തരവ് വകുപ്പ് പുതുക്കി നല്‍കാത്തത് മൂലം കിഡ്‌നി രോഗികള്‍ പ്രയാസപ്പെടുകയാണെന്ന സൊസൈറ്റി അധികൃതരുടെ വാദത്തിനെതിരെയാണ് കെ ടി ജലീല്‍ രംഗത്ത് വന്നത്. മുന്‍ സര്‍ക്കാരിന്റെ സമയത്ത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കിഡ്‌നി സൊസൈറ്റിക്ക് സംഭാവന നല്‍കാനുള്ള ഉത്തരവുണ്ടായിരുന്നു. കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ലാത്തതിനാലാണ് തുക നല്‍കാനുള്ള ഉത്തരവ് നല്‍കാത്തതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ 2014-2015 വര്‍ഷത്തെ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ 3-21 നമ്പര്‍ പ്രകാരം കിഡ്‌നി പേഷ്യന്റ് സ് സൊസൈറ്റിയുടെ ധനസമാഹരണമോ അതിന്റെ ചെലവിടലോ സംബന്ധിച്ച ഒരു രേഖയും സ്റ്റാറ്റിയൂട്ടറി ഓഡിറ്റിന് വിധേയമാക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ജില്ലാ പഞ്ചായത്തിന് സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി വിഹിതത്തില്‍ നിന്നും 4999995/രൂപയുടെ മരുന്നുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും സൊസൈറ്റിക്ക് കൈമാറിയിട്ടുണ്ട് . സൊസൈറ്റിക്ക് വേണ്ടി ജോലി ചെയ്യുന്ന മുഹമ്മദ് അബു സുഫിയാന്‍ എന്നയാള്‍ക്ക് ദിവസക്കൂലിയിനത്തില്‍ 2014-15 വര്‍ഷത്തില്‍ 119700/രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാ വ്യവസായ വികസന കേന്ദ്രം മുഖേന ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വ്യാപാര മേളയിലൂടെ ലഭ്യമായ ലാഭവിഹിതം 3 ലക്ഷം രൂപയും ഇതേ സൊസൈറ്റിക്ക് കൈമാറിയിരുന്നു. ഇതിനെല്ലാം പുറമെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും സംഭാവനയായി സൊസൈറ്റി പണം കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയുടെ രേഖകളൊന്നും ഓഡിറ്റ് വിഭാഗത്തിനു മുന്നില്‍ പല തവണ ആവശ്യപ്പെട്ടിട്ടും ജില്ലാ പഞ്ചായത്ത് ഹാജരാക്കിയില്ല. ഇതിന്റെ വെളിച്ചത്തിലാണ് സ്ഥാപനത്തിന്റെ നാളിതുവരെയുള്ള ചെലവുകളും തുടര്‍ന്നുള്ള പ്രവര്‍ത്തനവും സ്റ്റാറ്റിയൂട്ടറി ഓഡിറ്റിന് വിധേയമാക്കി കിഡ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഓഡിറ്റ് വിഭാഗം സര്‍ക്കാരിനോട് ആവിശ്യപ്പെട്ടത്. ഇത് യു.ഡി.എഫ് ഭരണകാലത്താണെന്നു കൂടി ഓര്‍ക്കുക. ‘ മന്ത്രി പറയുന്നു.

തുക നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമന്ന സൊസൈറ്റിയുടെ അപേക്ഷ തള്ളിയിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെയും ജനങ്ങളുടെയും തുക ഓഡിറ്റിന് വിധേയമാക്കാതെ നഷ്ടപെടുത്താന്‍ സമ്മതിക്കില്ല. സ്വാര്‍ഥ താത്പര്യം സംരക്ഷിക്കാന്‍ ആരെയും അനുവധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

Sharing is caring!