സൗദിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച വള്ളിക്കുന്ന് സ്വദേശിയിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും

സൗദിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച വള്ളിക്കുന്ന് സ്വദേശിയിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും

മലപ്പുറം: സൗദിയിലെ നജ്‌റാനിനടുത്ത് ഫൈസലിയയില്‍ കെട്ടിടത്തിനു തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം വള്ളിക്കുന്ന് നിറംകൈതക്കോട്ട ക്ഷേത്രത്തിനടുത്തുള്ള കിഴക്കെമല കോട്ടാശേരി ശ്രീനിവാസന്റെ മകന്‍ ശ്രീജിത്ത്(28)ന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ദിവസങ്ങളെടുക്കും. അപകട മരണമായതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ഒരാഴ്ചയെങ്കിലുമെടുക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം.
ശ്രീജിത്തിന്റെ മരണമേല്‍പിച്ച ആഘാതത്തിലാണ് കിഴക്കെമല ഗ്രാമം. നാട്ടിലെ ഊര്‍ജ്വസ്വലനായിരുന്ന ചെറുപ്പക്കാരനായിരുന്നു ശ്രീജിത്ത്. അവധിക്ക് നാട്ടില്‍ വന്ന ശ്രീജിത്ത് വിവാഹമുറപ്പിച്ച ശേഷമാണ് മടങ്ങിയിരുന്നത്. അടുത്ത ഏപ്രിലില്‍ തിരിച്ചെത്തി വിവാഹം നടത്താനായിരുന്നു ധാരണ. വിവാഹ നിശ്ചയം കഴിഞ്ഞു പോയ യുവാവിന്റെ മരണ വാര്‍ത്ത നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. മൂന്ന് മലയാളികളടക്കം പതിനൊന്ന് പേരാണ് അപകടത്തില്‍ ശ്വാസംമുട്ടി മരിച്ചത്. സൗദിയില്‍ തന്നെയുള്ള ശ്രീജിത്തിന്റെ അടുത്ത ബന്ധുക്കളും പ്രവാസി മലയാളി സംഘടനകളും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പത്മിനിയാണ് ശ്രീജിത്തിന്റെ മാതാവ്. സഹോദരന്‍: ശ്രീജേഷ്.
സൗദിയിലെ നജ്രാനില്‍ അമാര്‍ നിര്‍മ്മാണക്കമ്പനി തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 10 ഇന്ത്യക്കാരും ഒരു ബംഗ്‌ളാദേശ് സ്വദേശിയുമാണു കഴിഞ്ഞ ദിവസം മരിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട ക്ഷേത്രത്തിന് സമീപം കിഴക്കേമല കോട്ടാശ്ശേരി ശ്രീനിവാസന്റെയും പത്മിനി അമ്മയുടെയും മകന്‍ ശ്രീജിത്ത് (25), കടക്കാവൂര്‍ കമ്പാലന്‍ സത്യന്‍(50), വര്‍ക്കല സ്വദേശി ബിജു രാഘവന്‍ ശങ്കരന്‍(26) എന്നിവരാണ് മരിച്ച മലയാളികള്‍. ശ്രീജിത്ത് വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നാഴ്ച മുമ്പാണ് സൗദിയിലേക്ക് മടങ്ങിയത്. ശ്രീജേഷ് സഹോദരനാണ്.
കനത്ത പുകമൂലം ശ്വാസംമുട്ടിയാണ് പതിനൊന്നു പേരും മരിച്ചത്. എ.സി റൂമായിരുന്നതിനാല്‍ ജനാലകളും വെന്റിലേഷനുമുണ്ടായിരുന്നില്ല. മൂന്നു മുറികളുളള പഴയ കെട്ടിടത്തില്‍ ബംഗ്‌ളാദേശികളും ഇന്ത്യക്കാരുമായ 17 പേരാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ നാലോടെ കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതു കണ്ട പട്രോള്‍ പൊലീസാണ് സിവില്‍ ഡിഫന്‍സില്‍ വിവരമറിയിച്ചത്. സംഭവസമയത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു എല്ലാവരും. എ.സിയിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ആറു പേര്‍ നജ്രാന്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്.
തമിഴ്‌നാട് ചിലപ്പകം മുരുകാനന്ദന്‍, മുഹമ്മദ് വസീം അസീസുറഹ്മാന്‍, ഗൗരി ശങ്കര്‍ ഗുപ്ത, വസീം അക്രം ഫായിസ് അഹമ്മദ്, അതീഖ് അഹമദ് സമദ് അലി, തബ്രജ് ഖാന്‍ എന്നിവരും മരിച്ച ഇന്ത്യക്കാരിലുള്‍പ്പെടുന്നു. നാലുപേര്‍ ഉത്തര്‍പ്രദേശുകാരാണ്. ഒരാള്‍ തമിഴ്‌നാട്ടുകാരനും മറ്റൊരാള്‍ ബീഹാറുകാരനുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ആറുപേരില്‍ അഞ്ചുപേരും ഇന്ത്യക്കാരാണ്. ഒരാള്‍ ബംഗ്‌ളാദേശിയാണ്. ബുധനാഴ്ച്ച പുലര്‍ച്ചെ നാലോടെയാണ് തീപിടിത്തമുണ്ടായതെന്നും ഇതേക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും നജ്രാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം വക്താവ് പറഞ്ഞു.

Sharing is caring!