കോട്ടക്കുന്നില്‍ വീണ്ടും മലബാര്‍ ക്രാഫ്റ്റ് മേളവരുന്നു

കോട്ടക്കുന്നില്‍ വീണ്ടും  മലബാര്‍ ക്രാഫ്റ്റ് മേളവരുന്നു

മലപ്പുറം: കോട്ടക്കുന്നില്‍ വിജയകരമായ നടന്നു വന്ന മലബാര്‍ ക്രാഫ്റ്റ മേള അഞ്ചു വര്‍ഷത്തിനു ശേഷം തിരിച്ചു വരുന്നതിന് സാധ്യത തെളിയുന്നു. 2007 മുതല്‍ 2011 വരെ മലപ്പുറം കോട്ടക്കുന്നില്‍ കരകൗശല വസ്തുക്കളുടെ വിപണനവും പ്രചരണവും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയിരുന്ന ക്രാഫ്റ്റ മേള സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഗവണ്‍മന്റ് പ്രത്യേക താല്‍പര്യമെടുത്താണ് ഇപ്പോള്‍ മേള വീണ്ടും സംഘടിപ്പിക്കാന്‍ നിശ്ചയിച്ചതെന്ന് യോഗത്തില്‍ സംസാരിച്ച വ്യവസായ-വാണിജ്യ വകുപ്പ് ഡയരക്ടര്‍ കെ.എന്‍.സതീഷ് പറഞ്ഞു. മേള നടത്തിപ്പിന് കാസര്‍ഗോഡും പാലക്കാടും പരിഗണിക്കുന്നതായും ഡയരക്ടര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ പരിഗണന മലപ്പുറത്തിനാണ്.ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് മലപ്പുറത്ത് മേള കാണാനെത്തുന്നവരുടെ തിരക്കാണ്.
മേള മലപ്പുറത്ത് നടത്തുന്നില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണും പൂര്‍ണ സമ്മതം നല്‍കി.  ഡിസംബറില്‍ നടക്കുന്ന മേള ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ കാണെനെത്തിയിരുന്നു. ഏറ്റവും അവസാനം നടത്തിയ പരിപാടിയില്‍ ഏകദേശം 12 ലക്ഷം പേര്‍ മേള കാണാനെത്തിയെന്നാണ് കണക്കാക്കുന്നത്. ആദ്യ വര്‍ഷങ്ങളില്‍ മലബാര്‍ ക്രാഫ്റ്റ് മേള എന്ന പേരില്‍ നടന്ന പരിപാടി പിന്നീട് മലപ്പുറം ക്രാഫ്റ്റ മേള എന്നാക്കിയിരുന്നു. കരകൗശല വസ്തുക്കളുടെ വിപണനവും ഇന്ത്യക്കകത്തും പുറത്തുമുള്ള പാരമ്പര്യകലകളുടെ സാസ്‌കാരിക വിനിമയവും ഇതു വഴി ഗവ. ലക്ഷ്യമിടുന്നു. യോഗത്തിനു ശേഷം വ്യവസായ വകുപ്പ ഡയരക്ടറും മറ്റു ഉദ്യോഗസ്ഥരും കോട്ടക്കുന്ന് സന്ദര്‍ശിച്ചു.
ഇതുസംബന്ധിച്ച് കലക്ട്രറ്റില്‍ നടന്ന യോഗത്തില്‍  ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി.എച്ച്.ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, കേരള ബ്യുറോ ഓഫ് ഇന്‍ട്രസ്ട്രിയല്‍ പ്രമോഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി.രാജഗോപാലന്‍, മാനേജര്‍ സൂരജ്, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. വഹാബ്, ഡി.ടി.പി.സി. ഡപ്യുട്ടി ഡയരക്ടര്‍ പി.സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!