വേങ്ങര കണ്ണമംഗലം പാടശേഖരം വിസ്മൃതിയിലേക്ക്

വേങ്ങര കണ്ണമംഗലം പാടശേഖരം വിസ്മൃതിയിലേക്ക്

വേങ്ങര: കണ്ണമംഗലം പാടശേഖരം വിസ്മൃതിയിലേക്ക്. തോട്ടശ്ശേരിയറ മുതല്‍ എടക്കാ പറമ്പിന്റെ താഴ്ഭാഗം വരെ വിസ്തൃതമായി കിടന്നിരുന്ന കണ്ണമംഗലം പാടശേഖരം പതിയെ കവുങ്ങിന്‍തോട്ടവും പിന്നീട് പുരയിടവുമായി മാറിക്കൊണ്ടിരിക്കുകയാണ്. അധികൃതരും ഇതിന് ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പുഞ്ചയും മുണ്ടകനുമടക്കം മുപ്പുല്‍ നെല്‍കൃഷിയുമിറക്കിയിരുന്ന ഈ പാടത്ത് നാമമാത്രമായി പോലും നെല്‍ കൃഷിയില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്. കര്‍ഷകര്‍ തന്നെയാണ് പാടംതരം മാറ്റുന്നതിന് മുന്‍പന്തിയില്‍. വാഴകൃഷിയുടെ മറവില്‍ കമുകിന്‍ തൈകള്‍ നട്ടാണ് കര്‍ഷകര്‍ പാടം തോട്ടമാക്കി മാറ്റുന്നത്. ഇതിന്റെ തുടക്കമായി ആദ്യം വാഴ കൃഷി തുടങ്ങുകയും വാഴകള്‍ക്കിടയില്‍ കവുങ്ങിന്‍ തൈകള്‍ വ്യാപകമായി നടുകയുമാണ് ചെയ്യുന്നത്. അതേസമയം ഇത് തുടക്കത്തില്‍ ശ്രദ്ധയില്‍ പെടില്ലെന്നതാണ് ഇത്തരത്തില്‍ വയലുകള്‍ തരംമാറ്റുന്നവര്‍ക്ക് സഹായകമാകുന്നത്. എന്നാല്‍ ഇവര്‍ കൃഷിക്കായി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റേയും എല്ലാ ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ അല്‍പാല്‍പമായി കവുങ്ങിന്‍ തൈകള്‍ നടുകയും ഇത് വളര്‍ന്ന് വലുതാവുമ്പോള്‍ മണ്ണിട്ട് നികത്തുകയും ചെയ്താണ് പാടംതരം മാറ്റുന്നത്. ഈ പാടശേഖരത്തിന്റെ വലിയ ഭാഗം ഇത്തരത്തില്‍ വിവിധ ആളുകള്‍ തരംമാറ്റി കഴിഞ്ഞു. പാടവരമ്പ് ചെങ്കല്ലുപയോഗിച്ച് കെട്ടുന്നത് അനുവദനീയമല്ലെന്നിരിക്കെ ഇവിടെ ഇത്തരം കെട്ടുകള്‍ വ്യാപകമാണ്. പാടത്ത് കുഴല്‍ കിണര്‍ പണിതാണ് വാഴകൃഷിക്ക് വെള്ളം ലഭ്യമാക്കുന്നത്. പുതുതായി ഒരുസ്വകാര്യ വ്യക്തി തന്റെ ഉടമസ്ഥതയിലുള്ള ഒന്നരേക്കറോളം സ്ഥലത്ത് ഇപ്പോള്‍ വാഴകൃഷി തുടങ്ങിയിട്ടുണ്ട്. ഇയാളും തന്റെ വാഴകള്‍ക്കിടയില്‍ വ്യാപകമായി കവുങ്ങ് തൈകള്‍ നട്ടിട്ടുണ്ട്. പാടശേഖരത്തിന് ചരമക്കുറിപ്പ് എഴുതുന്നത് ഇവിടെ കര്‍ഷകര്‍ തന്നെയാണ് എന്നതാണ് ഏറെ ഖേദകരമാവുന്നത്. പത്തുകൊല്ലം കഴിയുമ്പോള്‍ കണ്ണമംഗലം പാടശേഖരം പഴങ്കഥയായി മാറുമെന്നാണ് ഇവിടത്തുകാര്‍ തന്നെ പറയുന്നത്.

Sharing is caring!