പ്രസവ ശസ്ത്രക്രിയയില്‍ അനാസ്ഥ; പൊന്നാനിയില്‍ കുഞ്ഞ്മരണപ്പെട്ടു

പ്രസവ ശസ്ത്രക്രിയയില്‍ അനാസ്ഥ; പൊന്നാനിയില്‍ കുഞ്ഞ്മരണപ്പെട്ടു

പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം പ്രസവ ശസ്ത്രക്രിയയയില്‍ കുഞ്ഞ് മരണപ്പെട്ടതായി പരാതി. വെള്ളീരി സ്വദേശി എണ്ണാഴിയില്‍ സുനില്‍കുമാര്‍ – ചിത്ര ദമ്പതികളുടെ കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടതായി പരാതി ഉയര്‍ന്നത്. ജൂലായ് ആറിനാണ് ഡോക്ടര്‍ പ്രസവത്തിനായി ചിത്രയോട് ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അഞ്ചാം തിയ്യതി പ്രസവ വേദനയെത്തുടര്‍ന്ന് ചിത്രയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രോഗിക്ക് വേണ്ടവിധത്തിലുള്ള പരിചരണം ലഭിക്കാതെ വരികയും സാധാരണ പ്രസവത്തിനു വേണ്ടി കാത്തു നില്‍ക്കുകയും ചെയ്തു. എന്നാല്‍ കുട്ടിക്ക് മിടിപ്പ് കുറവാണെന്ന് പറഞ്ഞ് ആറാം തിയ്യതി പകല്‍ 11 മണിക്ക് ചിത്രയെ ശസ്ത്രക്രിയ നടത്തുകയും തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ എടപ്പാളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അഞ്ച് ദിവസം എന്‍.ഐ.സി.യു.വില്‍ കിടത്തിയ കുട്ടി തിങ്കളാഴ്ച രാവിലെ മരണപ്പെടുകയും ചെയ്തു. കുട്ടിയുടെ മരണകാരണം ശസ്ത്രക്രിയ വൈകിയതിനാലാണെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടി മരിക്കാനിടയായതെന്ന് ചൂണ്ടിക്കാണിച്ച് സുനില്‍കുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, നഗരസഭ അദ്ധ്യക്ഷന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

Sharing is caring!