മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ ബാന്ധവത്തിനെതിരെ മുസ്ലിം ലീഗ്. വര്‍ഷങ്ങളായി പിന്തുടരുന്ന നയതന്ത്ര നിലപാടുകളില്‍ നിന്നുള്ള വ്യതിചലനം ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ കാലം മുതലേ ഇന്ത്യ സ്വീകരിച്ച നിലപാടുകളില്‍ നിന്നുള്ള പിന്നോട്ട് പോക്കാണ് പാലസ്തീനെ മറന്നുള്ള ഇസ്രയേല്‍ സന്ദര്‍ശനമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭീങ്കരതയുടെ ഈറ്റില്ലവും പോറ്റില്ലവുമാണ് ഇസ്രയേല്‍. ആ ഇസ്രയേലുമായി ചേര്‍ന്ന് ഭീങ്കരതയ്‌ക്കെതിരെ പോരാടുക എന്നത് എത്ര അര്‍ഥശൂന്യമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഇസ്രയേല്‍ സന്ദര്‍ശന വേളയില്‍ തൊട്ടടുത്തുള്ള പലസ്തീന്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നത് ഇന്ത്യയുടെ നയവ്യതിയാനമായി കാണുന്നു. 1947ല്‍ ഇസ്രയേല്‍ രൂപീകരണത്തെ എതിര്‍ത്ത് വോട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. യാസര്‍ അറാഫത്ത് വീട്ടുതടങ്കലിലായ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച് ഇ അഹമ്മദ് പിന്തുണ അറിയിച്ചിരുന്നു.

2015 ജൂലൈയില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രയേലിനെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് മോദി സര്‍ക്കാര്‍ നയവ്യതിയാനം വ്യക്തമാക്കിയിരുന്നു. പലസ്തീന്റെ കണ്ണുനീര്‍ കാണാതെയുള്ള ഈ വ്യതിചലനം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറയുന്നു.

Sharing is caring!