കാടിറങ്ങിയ കൊമ്പന്‍ മൂത്തേടത്ത് ഭീതി പരത്തി; ബൈക്കും കോഴിക്കൂടും തകര്‍ത്തു

കാടിറങ്ങിയ കൊമ്പന്‍ മൂത്തേടത്ത് ഭീതി പരത്തി; ബൈക്കും കോഴിക്കൂടും തകര്‍ത്തു

എടക്കര: കാടിറങ്ങിയ കൊമ്പന്‍ മൂത്തേടത്ത് പത്തു കിലോമീറ്ററോളം ചുറ്റളവില്‍ ജനവാസകേന്ദ്രങ്ങളിലൂടെ കറങ്ങി ഭീതിപരത്തി. കൃഷിനാശം വരുത്തുകയും മോട്ടോര്‍ബൈക്കും കോഴിക്കൂടും തകര്‍ക്കുകയും ചെയ്തു. കരുളായി വനത്തിലെ ഒടുക്കുംപൊട്ടിയില്‍ നിന്നാണ് കൊമ്പനെത്തിയത്. ബാലംകുളം, ചീനിക്കുന്ന്, കല്‍ക്കുളം എന്നീ ഭാഗങ്ങളിലൂടെ കറങ്ങി പച്ചിലപ്പാടത്തെത്തിയാണ് കാട്ടിലേക്ക് കയറിയത്. ഇവിടങ്ങളിലെ ഒട്ടുമിക്ക വീടുകളുടെ മുറ്റത്തും കൊമ്പന്‍ എത്തിയിട്ടുണ്ട്. കണ്ണാടിപ്പറമ്പന്‍ അബ്ദുളളയുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്ക് തകര്‍ത്തു. ഹെല്‍മെറ്റ് ചവിട്ടി നശിപ്പിച്ചു. തുപ്പിലിക്കാടന്‍ ഉസ്മാന്റെ വീടിന്റെ മുന്‍വശത്ത് തുറന്നിട്ട ഗേറ്റിലൂടെയാണ് അകത്തു കടന്നത്. വീടിനു ചുറ്റും കറങ്ങിയ കൊമ്പന്‍ പുറത്തുകടക്കാന്‍ മറ്റു വഴിയില്ലാതെ വന്നപ്പോള്‍ ഗേറ്റുവഴി തന്നെപുറത്തേക്ക് പോയി. ഇതിനിടയിലാണ് അടുക്കള ഭാഗത്തെ കോഴിക്കൂട് തകര്‍ത്തത്. തുപ്പിലിക്കാടന്‍ കമറുദ്ദീന്റെ 60 വാഴകളും 40 കമുകിന്‍തൈകളും നശിപ്പിച്ചിട്ടുണ്ട്. കുടപ്പന അലവിയുടെ കൃഷിയിടത്തിലാണ് കൂടുതല്‍ നാശം വരുത്തിയത്.

Sharing is caring!