മഞ്ചേരി മെഡിക്കല്‍ കോളജിനെ ചികിത്സിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

മഞ്ചേരി മെഡിക്കല്‍ കോളജിനെ  ചികിത്സിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

മലപ്പുറം:  അസൗകര്യം കാരണം ജീവനക്കാരും രോഗികളും ഒരുപോലെ പ്രയാസപ്പെടുന്ന മഞ്ചേരി മെഡിക്കല്‍ കോളജിന് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍. ഇവിടെ മെഡിക്കല്‍ കോളജില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളും ഇപ്പോള്‍ പ്രയാസത്തിലാണ്.് ഇതു സംബന്ധിച്ച കേസ് പരിഗണിക്കവേ കമ്മീഷന്‍ അംഗം മോഹന്‍കുമാര്‍ പറഞ്ഞു. രോഗികള്‍, മെഡിക്കല്‍ കോളജില്‍ പഠനം നടത്തുന്ന എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ നല്‍കിയ അഞ്ച് പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുക്കളെയും അമ്മമാരെയും വരാന്തയില്‍ കിടത്തി ചികിത്സിക്കുന്നതായുള്ള മാധ്യമവാര്‍ത്തകളില്‍ ആശുപത്രി സൂപ്രണ്ടിനോട് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.  ജനറല്‍ ആശുപത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന വാര്‍ഡുകള്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും താമസമുറിയായാണ് ഉപയോഗിക്കുന്നതെന്ന് സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ സമ്മതിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
ആരോഗ്യവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നവര്‍ക്ക് ശമ്പളം വിതരണം ചെയ്തില്ലെന്ന പരാതിയില്‍ മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ട് ശമ്പളം ലഭ്യമാക്കാന്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ വിതരണം ചെയ്ത ശമ്പളം 2016ലെ പുതിയ ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും പരാതി നല്‍കി. ഇക്കാര്യത്തില്‍ കമ്മീഷന്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടി. മലപ്പുറം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ 38 കേസുകളാണ് പരിഗണിച്ചത്. എട്ട് കേസുകള്‍ തീര്‍പ്പാക്കി. പുതുതായി നാലുപരാതികളാണ് ലഭിച്ചത്.

Sharing is caring!