മലപ്പുറത്തെ 80ശതമാനവും ജി.എസ്.ടിയിലേക്ക് മാറി

മലപ്പുറത്തെ 80ശതമാനവും ജി.എസ്.ടിയിലേക്ക് മാറി

മലപ്പുറം: രാജ്യത്തിന്റെ നികുതി ഘടന മാറ്റിമറിക്കുന്ന ചരക്കുസേവന നികുതി(ജി.എസ്.ടി) പ്രാബല്യത്തില്‍ വന്നപ്പോഴേക്കും മലപ്പുറം ജില്ലയിലെ വാണിജ്യ നികുതി രജിസ്ട്രേഷനുള്ള 80ശതമാനം സ്ഥാപനങ്ങളും  ജി.എസ്.ടിയിലേക്ക് മാറിക്കഴിഞ്ഞു. കഴിഞ്ഞ ജൂണ്‍25വരെ 70ശതമാനമായിരുന്നു ഇത്. പുതിയ കണക്കുകള്‍ വ്യവസായ വകുപ്പ്ഏകോപിപ്പിച്ചുവരുന്നതെയുള്ളു. ജില്ലയിലെ പത്ത് വാണിജ്യ നികുതി ഓഫീസുകള്‍ക്ക് കീഴിലായി 21279 സ്ഥാപനങ്ങളാണ് നവാണിജ്യ നികുതി രജിസ്ട്രേഷനുള്ളത്. ഇതില്‍ 2506 എണ്ണം ചെറുകിട അനുമാന നികുതി രജിസ്ട്രേഷന്‍ ഉള്ളവരാണ്. 8129 ഓളം സ്ഥാപനങ്ങളാണ് ഇനിയും ജി.എസ്.ടി.യിലേക്ക് മാറാനുള്ളത്. ഈ സ്ഥാപനങ്ങള്‍ ജി.എസ്.ടിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്. മഞ്ചേരി സര്‍ക്കിള്‍ ഓഫീസിന് കീഴിലാണ് ഏറ്റവും കൂടുതല്‍ നികുതി രജിസ്ട്രേഷനുള്ളത്. ഇവിടെ 4860 സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഉണ്ട്.  1644 കോണ്‍ട്രാക്ടര്‍മാരും 375 ആഡംബര നികുതി രജിസ്ട്രേഷനുള്ളവരും ജില്ലയിലുണ്ടെന്നാണ് കണക്ക്. ഏറ്റവും കുറവ് നികുതി രജിസ്ട്രേഷനുള്ളത് മലപ്പുറം അസി. കമ്മീഷണറുടെ സ്പെഷല്‍ സര്‍ക്കിള്‍ ഓഫീസിലാണ്. ഇവിടെ 396 സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനുണ്ട്. എന്നാല്‍ ഇവിടെ നിന്നുമാണ്് സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ വരുമാനമുള്ളത്.

വര്‍ഷത്തില്‍ 20 ലക്ഷവും അതിന് മുകളിലും വിറ്റ് വരവുള്ള സ്ഥാപനങ്ങളും സേവനദാതാക്കളും ജി.എസ്.ടി രജിസ്ട്രേഷന്‍ എടുക്കണം. ഇതിന് പുറമെ
നിലവില്‍ പൊതുവില്‍പന നികുതി, മൂല്യവര്‍ധിത നികുതി എന്നീ രജിസ്ട്രേഷനുള്ളവരും നിര്‍ബന്ധമായും ജി.എസ്.ടിയിലേക്ക് മാറേണ്ടതുണ്ട്.  അന്തര്‍ സംസ്ഥാന വില്‍പന നടത്തുന്നവരും സേവന ദാതാക്കളും ഓണ്‍ലൈന്‍ വ്യാപാരം, വന്‍കിട വിപണന മേളകള്‍ നടത്തുന്നവരും ഉള്‍പ്പെടെയുള്ള പ്രത്യേക വിഭാഗം വരുമാന പരിധി 20 ലക്ഷത്തില്‍ താഴെയാണെങ്കിലും നിര്‍ബന്ധമായും ജി.എസ്.ടി രജിസ്ട്രേഷന്‍ എടുക്കണം.

ജി.എസ്.ടിയുടെ വരവോടുകൂടി നികുതി ദായകര്‍ രജിസ്ട്രേഷന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പിഴവുകളില്ലെങ്കില്‍ മൂന്ന് ദിവസത്തിനകം രജിസ്ട്രേഷന്‍ ലഭിക്കുകയും ചെയ്യും. മൂല്യവര്‍ധിത നികുതിയും സേവന നികുതിയും നല്‍കുന്നവര്‍ക്ക് ജി.എസ്.ടിയിലേക്ക് മാറിയാല്‍ ഒറ്റനികുതി നല്‍കിയാല്‍ മതി.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ പരിശീലനങ്ങള്‍ വാണിജ്യ നികുതി വകുപ്പും സെന്‍ട്രല്‍ എക്സൈസ് വകുപ്പും വിവിധ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുനില്‍കുമാര്‍, അസി.കമ്മീഷണര്‍ കെ.അബ്ദുല്ലത്തീഫ്, കെ.മുഷ്താക്ക് അലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ജി.എസ്.ടി സംബന്ധിച്ച സംശയ നിവാരണവും സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെ ജില്ലയിലെ നൂറ് കേന്ദ്രങ്ങളില്‍ വാഹന പ്രചാരണവും നടന്നു  വരുന്നുണ്ട്.

നിലവില്‍ വാണിജ്യ രജിസ്ട്രേഷനുള്ളവര്‍ക്ക് പുറമെ സേവന നികുതി നല്‍കുന്നവരും ഇന്ന് അര്‍ധ രാത്രി മുതല്‍ ജി.എസ്.ടി.യിലേക്ക് മാറണം. കേന്ദ്ര എക്സൈസ് നികുതി വകുപ്പ് കോഴിക്കോട് ഡിവിഷന് കീഴിലാണ് മലപ്പുറം ജില്ലയിലെ സേവന ദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്ത് ലക്ഷം രൂപയായിരുന്നു നിലവില്‍ സേവന ദാതാക്കള്‍ക്കുള്ള വാര്‍ഷിക വരുമാനം. ഇത് ജി.എസ്.ടിയിലേക്ക് മാറുന്നതോടെ 20 ലക്ഷമായി ഉയരും. പത്ത് ലക്ഷം വരുമാനമുള്ള പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഭക്ഷണശാലകള്‍, സെക്യൂരിറ്റി ഏജന്‍സികള്‍, കൊറിയര്‍ സര്‍വീസ്  തുടങ്ങിയ സ്ഥാപനങ്ങളാണ് നിലവില്‍ സേവന നികുതി രജിസ്ട്രേഷനുള്ളത്. കോഴിക്കോട് ഡിവിഷന് കീഴില്‍ മഞ്ചേരി റെയ്ഞ്ചില്‍ സേവന നികുതി രജിസ്ട്രേഷനുള്ള 900 ഓളം വ്യക്തികളും സ്ഥാപനങ്ങളും തിരൂര്‍ റെയ്ഞ്ചില്‍ രജിസ്ട്രേഷനുള്ള 1000 ഓളം വ്യക്തികളും സ്ഥാപനങ്ങളും ഉണ്ട്്. വരുമാന പരിധി 20 ലക്ഷമായി ഉയരുമ്പോള്‍ ഇതില്‍ 50 ശതമാനത്തിലധികം സ്ഥാപനങ്ങളും വ്യക്തികളും ജി.എസ്.ടിയില്‍ നിന്ന് പുറത്തു പോകും.

ലളിതവും സുതാര്യവുമാണെന്ന് പറയുമ്പോഴും ആശങ്കയോടെയാണ് വ്യാപാരികളും സേവന ദാതാക്കളും ജി.എസ്.ടിയെ നോക്കിക്കാണുന്നത്. നിലവില്‍ സ്റ്റോക്കുള്ള വസ്തുക്കള്‍ ഒന്നാം തീയതി മുതല്‍ വില്‍പന നടത്തുമ്പോള്‍ വാണിജ്യ നികുതിക്ക് പുറമെ ജി.എസ്.ടി പ്രകാരമുള്ള നികുതിയും നല്‍കേണ്ടി വരുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ഇതിന് പുറമെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടി വരികയും ചെയ്യും. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക്് 1000 രൂപ വരെ അഞ്ച് ശതമാനവും അതിന് മുകളില്‍ 12 ശതമാനവും നികുതി നല്‍കണം. ഇതോടെ വസ്ത്ര വിപണിയില്‍ വിലക്കയറ്റമുണ്ടാകുമെന്നുറപ്പാണ്. റസ്റ്റോറന്റുകള്‍ക്കും അര ശതമാനത്തില്‍ നിന്ന്് അഞ്ചു ശതമാനം നികുതി നല്‍കേണ്ടിവരും. ഇതോടെ ഭക്ഷ്യ വസ്തുക്കള്‍ക്കും വല വര്‍ധനവുണ്ടാകും. ഇതിന് പുറമെ മരുന്നുള്‍പ്പെടെയുള്ള വസ്തുക്കള്‍ക്കും വിലക്കയറ്റമുണ്ടാകും.

Sharing is caring!