ജുനൈദ് ഖാന്റെ കുടുംബത്തിന് ലീഗിന്റെ സഹായം

ജുനൈദ് ഖാന്റെ കുടുംബത്തിന് ലീഗിന്റെ സഹായം

ന്യൂഡല്‍ഹി: വംശീയ അക്രമത്തിനിടെ കൊല്ലപ്പെട്ട ജുനൈദ് ഖാന്റെ കുടുംബാംഗങ്ങളെ മുസ്ലിം ലീഗ് ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു.  പാര്‍ട്ടി ദേശിയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഹരിയാനയിലെ ജുനൈദിന്റെ വീട്ടിലെത്തിയത്.  ജുനൈദിന്റെ കുടുംബത്തിനൊരു സഹായമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സഹോദരന് ഒരു ടാക്‌സി കാര്‍ വാങ്ങി നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു.

ഇന്ന് രാവിലെയാണ് മുസ്ലിം ലീഗ് സംഘം ജുനൈദിന്റെ വീട്ടിലെത്തിയത്.  അദ്ദേഹത്തിന്റെ അമ്മയെ ആശ്വസിപ്പിച്ച നേതാക്കള്‍ ജുനൈദിന്റെ സഹോദരങ്ങളുമായും സംസാരിച്ചു.  ജുനൈദിന്റെ കൊലപാതകത്തില്‍ ഇപ്പോഴും ട്രെയിനിലെ സീറ്റ് സംബന്ധമായ തര്‍ക്കത്തെതുടര്‍ന്നുണ്ടായ കൊലപാതമെന്ന നിലയ്ക്കാണ് പോലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  ഇത് തിരുത്താന്‍ സംസ്ഥാന സര്‍ക്കാരിനോടും, പോലീസിനോടും പ്രധാനമന്ത്രി ആവശ്യപ്പെടണെന്ന് പി വി അബ്ദുല്‍ വഹാബ് പറഞ്ഞു.

കുടുംബത്തിനൊരു വരുമാനമെന്ന നിലയ്ക്കാണ് ജുനൈദിന്റെ സഹോദരന് ടാക്‌സി കാര്‍ നല്‍കുന്നത്.  ഇതിനുള്ള ആദ്യ ഗഡു മുസ്ലിം ലീഗിന്റെ ന്യൂനപക്ഷ-ദളിത് സംരക്ഷണ ക്യാംപെയിനിന്റെ സമാപനത്തിനിടെ സമ്മാനിക്കും.

ഞായറാഴ്ച കോഴിക്കോട് നടക്കുന്ന ന്യൂനപക്ഷ-ദളിത് സംരക്ഷണ ക്യാംപെയിന്റെ ഉദ്ഘാടനത്തിന് ജുനൈദിന്റെ സഹോദരനെയും, മാധ്യമപ്രവര്‍ത്തകന്‍ അസദ് അഷ്‌റഫിനേയും പങ്കെടുപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

പാര്‍ട്ടി ദേശീയ സെക്രട്ടറി ഖുറം അനീസ്, യൂത്ത് ലീഗ് നേതാക്കളായ സാബിര്‍ എസ് ഗഫാര്‍, സി കെ സുബൈര്‍, ആസിഫ് അന്‍സാരി, വി കെ ഫൈസല്‍ ബാബു, എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Sharing is caring!