വ്യക്തമായ കാരണമില്ലാതെ തലാഖ് അനുവദിക്കില്ലെന്ന് മലപ്പുറം കോടതി

വ്യക്തമായ കാരണമില്ലാതെ തലാഖ് അനുവദിക്കില്ലെന്ന് മലപ്പുറം കോടതി

മലപ്പുറം: ഭാര്യയെ മൊഴിചൊല്ലിയതിന് നിയമസാധുത നല്‍കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിക്കാനവില്ലെന്ന് മലപ്പുറം കുടുംബ കോടതി. മുസ്‌ലിംവ്യക്തി നിയമപ്രകാരം മതിയായ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവിന്റെ ആവശ്യം കോടതി തള്ളിയത്. തലാഖ് ചൊല്ലുന്നതിന് മുമ്പ് ദമ്പതികള്‍ക്കിടയില്‍ അനുരഞ്ജനത്തിന് ശ്രമം നടന്നിട്ടില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി

2012 ലാണ് അരീക്കോട് സ്വദേശിയായ ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലിയത്. മൊഴി ചൊല്ലിയത് മുതല്‍ ജീവനാംശം നല്‍കുന്നുണ്ടെന്നും അതിനാല്‍ വിവാഹമോചനത്തിന് നിയമസാധുത നല്‍കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. മുതുവല്ലൂര്‍ സ്വദേശിയാണ് ഭാര്യ. ഭാര്യയുടെ മഹല്ല് കമ്മിറ്റിക്ക് അയച്ച തലാഖ് കത്തിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കയിരുന്നു.

ഭര്‍ത്താവിന്റെയും ഭാര്യയുടെയും മുതിര്‍ന്ന രണ്ട് ബന്ധുക്കളുടെ സാനിധ്യത്തില്‍ മധ്യസ്ഥതയില്‍ അനുരഞ്ജന ശ്രമം നടന്നിട്ടുണ്ടോ എ്ന്ന് കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യ്ക്തമായ മറുപടി നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അപേക്ഷ കോടതി തള്ളിയത്. 2002 ല്‍
ഉത്തര്‍പ്രദേശ് സ്വദേശി ഷെമി ആരാ കേസിലെ സുപ്രീംകോടതി വിധിയും കോടതി ചൂണ്ടിക്കാട്ടി.

Sharing is caring!